16 വയസ്സ് മതി, മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാകാം, ഉത്തരവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ദില്ലി: 16 വയസ്സ് പൂര്‍ത്തിയായ മുസ്ലീം പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പതിനാറും ഇരുപതും വയസ്സ് പ്രായമുളള മുസ്ലീം ദമ്ബതികളുടെ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കവേയാണ് ഹൈക്കോടതി വിധി.

16 വയസ്സിന് മുകളില്‍ പ്രായമുളള മുസ്ലീം പെണ്‍കുട്ടിക്ക് തനിക്ക് ഇഷ്ടമുളള ആളെ വിവാഹം കഴിക്കാനുളള അവകാശമുളളതായി കോടതി പറഞ്ഞു.

ജസ്റ്റിസ് ജസ്ജീത് സിംഗ് ബേദിയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പത്താന്‍കോട്ട് സ്വദേശികളായ മുസ്ലീം ദമ്ബതികള്‍ സംരക്ഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹം കഴിച്ചത് എന്നുളള കാരണം കൊണ്ട് മാത്രം പരാതിക്കാര്‍ക്ക് രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒരു ഇസ്ലാം മതവിശ്വാസിയായ പെണ്‍കുട്ടിയുടെ വിവാഹം മുസ്ലീം വ്യക്തിനിയമ പ്രകാരമാണെന്ന് ഇസ്ലാമിക് ശരിയ നിയമം ഉദ്ധരിച്ച്‌ കൊണ്ട് കോടതി പറഞ്ഞു. ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ല എഴുതിയ മുഹമ്മദീയ നിയമത്തിന്റെ തത്വങ്ങള്‍ എന്ന പുസ്തകത്തിലെ 195ാം ആര്‍ട്ടിക്കിള്‍ പ്രകാരം പരാതിക്കാരിയായ പെണ്‍കുട്ടിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുളളതിനാല്‍ അവള്‍ തിരഞ്ഞെടുക്കുന്ന ആളെ വിവാഹം ചെയ്യാനുളള അവകാശമുണ്ട്. യുവാവിന് 21 വയസ്സ് പൂര്‍ത്തിയായതാണ്. അതുകൊണ്ട് തന്നെ മുസ്ലീം വ്യക്തിനിയമ പ്രകാരം ഇരുവര്‍ക്കും വിവാഹ പ്രായമായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *