‘ഗുജറാത്ത് കലാപത്തിന്‍റെ പേരില്‍ മോദിയെ കരിവാരിത്തേക്കാന്‍ ഗൂഢാലോചന നടന്നു’: മോദിയെ പ്രശംസിച്ച്‌ അമിത് ഷാ

ദില്ലി : ഗുജറാത്ത് കലാപ കേസില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം തെളിഞ്ഞിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

കുറ്റാരോപണങ്ങള്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞിരിക്കുന്നു. നരേന്ദ്ര മോദിയെ കരിവാരിത്തേക്കാന്‍ വലിയ ഗൂഢാലോചനയാണ് നടന്നത്. അതെല്ലാം പൊളിഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞു. നിയമം അനുസരിക്കുകയും നടപടികളോട് സഹകരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി. പാര്‍ട്ടിക്ക് ഒന്നും മറച്ച്‌ വയ്ക്കാനില്ലെന്നും ബിജെപിയുടെ മേല്‍ വീണ കറ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഗുജറാത്ത് കലാപത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച്‌ സാക്കിയ ജഫ്രി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി തള്ളിയത്. നരേന്ദ്രമോദി ഉള്‍പ്പെടെയള്ള 64 പേര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് വിധി. 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് ഹ‍ര്‍ജി നല്‍കിയ സാക്കിയ ജാഫ്രി.

2002 ഗുജറാത്ത് കലാപത്തിന് പിന്നില്‍ വലിയ ഗൂഢോലോചനയുണ്ടെന്ന വാദം ഉന്നയിച്ചാണ് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി ഹര്‍ജി നല്‍കിയത്. അന്വേഷണ സംഘം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെയും ഹ‍ര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന അന്വേഷിക്കാന്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ ഹര്‍ജിയില്‍ കഴമ്ബില്ലെന്നും മോദി ഉള്‍പ്പെടെയുള്ലവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവക്കുന്നതായും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരുടെ ബെഞ്ചിന്‍റേതാണ് വിധി.

മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സാക്കിയ ജഫ്രിക്ക് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്. മുകുള്‍ റോത്തഗി പ്രത്യേക അന്വേഷണ സംഘത്തിനായും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഗുജറാത്ത് സര്‍ക്കാരിനായും ഹാജരായിരുന്നു. ഗൂഢാലോചന തെളിയിക്കുന്ന പല കാര്യങ്ങളും അന്വേഷണം സംഘം ഒഴിവാക്കിയെന്നുതെടക്കമുള്ള വാദങ്ങളാണ് കപില്‍ സിബല്‍ കോടതിയില്‍ ഉന്നയിച്ചത്.

എന്നാല്‍ ഇത് കോടതി തള്ളി. കലാപത്തില്‍ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിയുള്ള പ്രത്യേക അന്വേഷണസംഘത്തിന്‍റെ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ശരിവെച്ചതിന് പിന്നാലെയാണ് ഹര്‍ജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *