രാഹുലിന്റെ ഓഫിസ് ആക്രമണം: എ.ഡി.ജി.പി ഇന്ന് വയനാട്ടില്‍

കല്‍പറ്റ: രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ എ.ഡി.ജി.പി മനോജ് എബ്രഹാം തിങ്കളാഴ്ച വയനാട്ടിലെത്തും.

ഇന്നലെ പുതുതായി ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓഫിസ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത എസ്.എഫ്.ഐ പ്രവര്‍ത്തകരെല്ലാം അറസ്റ്റിലായോ എന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. 29 എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഇതുവരെ റിമാന്‍ഡിലായത്. എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിത പ്രവര്‍ത്തകര്‍ എന്നിവരടക്കം റിമാന്‍ഡിലാണ്.

ഓഫിസില്‍ അതിക്രമിച്ച്‌ കയറിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കല്‍പറ്റ സിവില്‍ സ്റ്റേഷനു സമീപം പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫായിരുന്ന കെ.ആര്‍. അവിഷിത്തും ഇതില്‍ ഉള്‍പ്പെടും. ഇവരുടെ അറസ്റ്റ് വൈകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *