നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയതീവ്രവാദത്തിന്‍്റെ വളര്‍ച്ചയാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാചക നിന്ദയുടെ പേരില്‍ രാജസ്ഥാനില്‍ നടന്ന കൊലപാതകത്തില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരില്‍ അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരില്‍ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓര്‍മ്മപ്പെടുത്തുന്നുവെന്നും, നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയതീവ്രവാദത്തിന്‍്റെ വളര്‍ച്ചയാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ഏതു മതത്തിന്‍്റെ പേരിലായാലും വര്‍ഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മള്‍ ഉറച്ചു തീരുമാനിക്കേണ്ട സന്ദര്‍ഭമാണിത്. ഒരു വര്‍ഗീയവാദത്തിനുള്ള മറുപടി മറ്റൊരു വര്‍ഗീയവാദമല്ല, മറിച്ച്‌, മതനിരപേക്ഷതയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സര്‍വ മതവിശ്വാസികളും ഒന്നിച്ച്‌ അണിനിരക്കണം’, അദ്ദേഹം വ്യക്തമാക്കി.

‘മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചും വര്‍ഗീയതയെ വെല്ലുവിളിച്ചും സ്വരമുയര്‍ത്തണം. നാടിനെ വര്‍ഗീയശക്തികള്‍ക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാം’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *