‘അടുത്ത 30-40 വര്‍ഷം രാജ്യത്ത് ബി.ജെ.പിയുടെ യുഗമായിരിക്കും, കേരളത്തിലും ഭരണം പിടിക്കും’: അമിത് ഷാ

ഹൈദരാബാദ്: അടുത്ത 30-40 വര്‍ഷം രാജ്യത്ത് ബി.ജെ.പി യുഗമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ദേശീയ നിര്‍വാഹക സമിതിയില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‌ബി.ജെ.പിയ്ക്ക് ഇതുവരെ ഭരണം പിടിക്കാന്‍ സാധിക്കാത്ത കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും അമിത് ഷാ വ്യക്തമാക്കി.

‘മുന്‍ വര്‍ഷങ്ങളില്‍ കുടുംബ രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം എന്നിവയായിരുന്നു ഇന്ത്യയുടെ ശാപം. ഇത് അവസാനിപ്പിക്കുന്നതിനു വേണ്ടി, വികസന രാഷ്ട്രീയത്തിലാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോണ്‍ഗ്രസിനകത്ത് ജനാധിപത്യം കൊണ്ടുവരാന്‍ ഒരുവിഭാഗം നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് പൂര്‍ണമായും കുടുംബ പാര്‍ട്ടിയായി. നെഹ്റു-ഗാന്ധി കുടുംബത്തിന്‍റെ തോല്‍വി ഭയന്ന് അധ്യക്ഷ തിരഞ്ഞെടുപ്പുപോലും നടത്തുന്നില്ല,’ അമിത് ഷാ പറഞ്ഞു.

തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടുംബാധിപത്യ അധികാരവാഴ്ച ബി.ജെ.പി അവസാനിപ്പിക്കുമെന്നും ബി.ജെ.പിയുടെ അടുത്ത ഘട്ട വളര്‍ച്ച ദക്ഷിണേന്ത്യയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയത് ചരിത്രപരമാണെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *