കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാതെ വിദേശത്തേക്ക്, വ്യക്തിപരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്. കോണ്‍ഗ്രസിന്റെ നിര്‍ണായ യോഗം വിളിച്ചിരിക്കെയാണ് രാഹുലിന്റെ വിദേശയാത്ര.

വ്യാഴാഴ്ച നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ രാഹുല്‍ പങ്കെടുക്കില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഞായറാഴ്ച തിരിച്ച്‌ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. യൂറോപ്പിലേക്കാണ് രാഹുല്‍ പോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തിപരമായ യാത്രയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസ് വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ രാഹുല്‍ വ്യക്തിപരമായ ആവശ്യത്തിന് യൂറോപ്പിലേക്ക് പോകുന്നത് മുമ്ബും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നേരത്തെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ കുറച്ച്‌ കാലമായി കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ദേശീയ തലത്തില്‍ നേരിടുന്നത്. ഏറ്റവും ഒടുവില്‍ ഗോവയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോകുമെന്ന അഭ്യൂഹം ശക്തമാണ്. വ്യാഴാഴ്ച രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം ഹൈക്കമാന്റ് വിളിച്ചുചേര്‍ത്തിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് രാഹുലിന്റെ വിദേശ യാത്ര വിമര്‍ശനം നേരിടുന്നത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവി രാജിവച്ചത്. തുടര്‍ന്ന് സോണിയ ഗാന്ധി ദേശീയ അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കുകയാണ് ചെയ്തത്. രാഹുല്‍ അധ്യക്ഷനാകണമെന്ന് പല കോണില്‍ നിന്നും ആവശ്യം ശക്തമാണ്. എന്നാല്‍ അദ്ദേഹം പദവി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. അതിനിടെ ഒട്ടേറെ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.

വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് നേതൃയോഗം നിര്‍ണായകമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ഒക്ടോബര്‍ രണ്ടിന് കോണ്‍ഗ്രസ് ആരംഭിക്കുന്ന ദേശീയ ഐക്യ യാത്ര എന്നിവ സംബന്ധിച്ച ആസൂത്രണമാണ് യോഗത്തിന്റെ അജണ്ട. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ യോഗം നടക്കുന്നത്, അദ്ദേഹം ദേശീയ അധ്യക്ഷ പദവി ഉടന്‍ ഏറ്റെടുക്കില്ലെന്ന സൂചന നല്‍കും.

നേപ്പാളില്‍ നിശാക്ലബ്ബില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തത് കഴിഞ്ഞ മെയ് മാസത്തില്‍ ബിജെപി വലിയ ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ വിവാഹ ചടങ്ങായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ട വേളയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ നേപ്പാള്‍ യാത്ര. മെയ് മാസത്തില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇറ്റലിയില്‍ പോയ അദ്ദേഹം ജനുവരി പകുതിയിലാണ് തിരിച്ചെത്തിയത്. രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകളെല്ലാം ബിജെപി കേന്ദ്രങ്ങള്‍ വലിയ ചര്‍ച്ചയാക്കാറുണ്ട്. എന്നാല്‍ വ്യക്തിപരമായ യാത്രകളാണെന്ന് എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *