പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തി, യുവാവിന് ഒന്നരവര്‍ഷം തടവും 25,000 രൂപ പിഴയും

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യുവാവിന് ഒന്നരവര്‍ഷം തടവും 25,000 രൂപ പിഴയും. ഒറ്റപ്പാലം സ്വദേശിയായ കൃഷ്ണദാസിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ജഡ്ജി സതീഷ് കുമാന്റേതാണ് വിധി.

കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കൃഷ്ണദാസ് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് മൊഴി. കൃഷ്ണദാസിന്റെ വിവാഹ അഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു. ഇതിന് പിന്നാലെ വീട് അതിക്രമിച്ച് കയറി ഭീഷണി മുഴക്കിയതോടെയാണ് പെണ്‍കുട്ടിയും കുടുംബവും ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയത്. ഒറ്റപ്പാലം എസ്ഐയായിരുന്ന അനൂപാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ഒന്‍പത് സാക്ഷികളെ വിസ്തരിച്ചു. നിഷ വിജയകുമാര്‍ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിനെച്ചൊല്ലി പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം പതിവാകുന്ന കാലഘട്ടത്തില്‍ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

Leave a Reply

Your email address will not be published. Required fields are marked *