ഹരിവരാസനം രചനയ്ക്ക് നൂറു വയസ്സ്; പന്തളത്ത് ശതാബ്ദി ആഘോഷത്തിന് ഓഗസ്റ്റ് 29ന് ദീപം തെളിയും

പന്തളം: അയ്യപ്പന്റെ ഉറക്കുപാട്ടായ ‘ഹരിവരാസന’ത്തിന്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുമ്ബോള്‍ അതിന്റെ ശതാബ്ദി ആഘോഷത്തിന് പന്തളത്ത് ദീപം തെളിയുകയാണ്.

ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തിലാണ് ആഘോഷം. ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ഓഗസ്റ്റ് 29നാണ് ഉദ്ഘാടനം. പതിനെട്ടുപടിയുടെ പുണ്യംപോലെ പതിനെട്ടുമാസം നീളുന്ന ആഘോഷ പരിപാടികളാണ് ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുവാന്‍ ആഘോഷ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതെന്ന് കണ്‍വീനര്‍ ജി. പൃഥ്വിപാല്‍ പറഞ്ഞു.

ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ 2024 ജനുവരിയിലാണ് സമാപിക്കുന്നത്. രാജ്യത്തുടനീളമുള്ള വ്യത്യസ്ത പ്രായ വിഭാഗങ്ങളിലുള്ള കുട്ടികള്‍, യുവതീയുവാക്കള്‍ എന്നിവര്‍ക്കിടയില്‍ കലാ, കായിക, സാംസ്‌കാരിക, ആധ്യാത്മിക വിഷയങ്ങളില്‍ മത്സരങ്ങള്‍, എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളിച്ച്‌ സെമിനാറുകള്‍, ആത്മീയ പ്രഭാഷണങ്ങള്‍, ധാര്‍മികക്ലാസുകള്‍, പൊതുസമ്മേളനങ്ങള്‍ തുടങ്ങി അയ്യപ്പധര്‍മ പ്രചാരണം ലക്ഷ്യമാക്കിയുള്ള വിവിധപരിപാടികള്‍ സംഘടിപ്പിക്കും.

സമൂഹ ഹരിവരാസന പാരായണയജ്ഞം, 5000 കലാകാരന്മാരെ പങ്കെടുപ്പിച്ച്‌ അയ്യപ്പചരിതം വിഷയമാക്കി നടത്തുന്ന ചിത്രരചന, നര്‍ത്തകരെ പങ്കെടുപ്പിച്ച്‌ ഹരിവരാസനം നൃത്തശില്‍പം, സംഗീതജ്ഞരെ ചേര്‍ത്ത് സംഗീതാര്‍ച്ചന, ആഘോഷങ്ങളുടെ കാലത്ത് രാജ്യത്തുടനീളം തുടര്‍ച്ചയായ രഥയാത്രകള്‍ എന്നിവ നടത്തും.

2024 ജനുവരി 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് പ്രധാനമന്ത്രിയും മറ്റ് പ്രമുഖവ്യക്തികളും പങ്കെടുക്കുന്ന ആഗോള അയ്യപ്പ മഹാസംഗമം നടത്താനും പദ്ധതിയുണ്ട്.

‘ഹരിവരാസനം’ എന്ന പേരില്‍ പ്രസിദ്ധമായ ‘ഹരിഹരാത്മജ അഷ്ടകം’ . ഏകദേശം 1955 മുതല്‍ ശബരിമലയില്‍ ക്ഷേത്രം തുറന്ന് പൂജ ചെയ്യുന്നദിവസങ്ങളില്‍ അത്താഴപൂജക്കുശേഷം ആലപിച്ചുവരുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണ്‍വീനര്‍ ജി. പൃഥ്വിപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *