ഒളി കാമറയില്‍ കുടുക്കി അമ്മായിയില്‍നിന്ന് 25 ലക്ഷം തട്ടാന്‍ ശ്രമം; യുവതിയും പ്രതിശ്രുതവരനും അറസ്റ്റില്‍

ബംഗളൂരു: പിതൃസഹോദരിയുടെ വിവാഹേതര ബന്ധം ഒളികാമറയില്‍ പകര്‍ത്തി ഇതുവച്ച്‌ ഭീഷണിപ്പെടുത്തി അവരില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭത്തില്‍ യുവതിയും പ്രതിശ്രുത വരനും അറസ്റ്റില്‍.

ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കെ ഉഷ (25), പ്രതിശ്രുത വരനും വ്യവസായിയുമായ സുരേഷ് ബാബു (28) എന്നിവരെയാണ് ബംഗളൂരു പോലിസ് അറസ്റ്റ് ചെയ്തത്.

ഇരയായ യുവതി ജൂലൈ 16നാണ് ഇതുസംബന്ധിച്ച്‌ പോലിസില്‍ പരാതി നല്‍കിയത്. തനിക്ക് കാമുകനുമായി കുറഞ്ഞത് 10 വര്‍ഷമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും തങ്ങള്‍ ഹോട്ടല്‍ മുറികളില്‍ സംഗമിക്കാറുണ്ടെന്നും ജൂണില്‍ ബാംഗളൂര്‍ ക്രോസിനടുത്തുള്ള ഒരു ഹോട്ടല്‍ മുറിയില്‍ തങ്ങള്‍ കണ്ടുമുട്ടിയിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

അടുത്തിടെ തന്റെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോ ക്ലിപ്പ് തന്റെ മൊബൈലില്‍ ലഭിക്കുകയും 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്റെ ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും ഇതു അയച്ചു നല്‍കുമെന്നുമുള്ള സന്ദേശം ലഭിച്ചെന്നാണ് യുവതി പോലിസില്‍ നല്‍കിയ പരാതി. വീഡിയോ അവളുടെ അനന്തരവള്‍ ഉഷയുടെ മൊബൈല്‍ ഫോണിലും എത്തിയിരുന്നു. ഭാവിയിലെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പണം നല്‍കുന്നതാണ് നല്ലതെന്ന് ഉഷ അവരെ ഉപദേശിക്കുകയും ചെയ്തു. ഉഷയുടെ പങ്കില്‍ ഇരയ്ക്ക് സംശയം തോന്നിയിരുന്നില്ല.

എന്നാല്‍, പണം സംഘടിപ്പിക്കാന്‍ കഴിയാതെ വന്നതോടെ യുവതി പോലിസിനെ സമീപിക്കുകയായിരുന്നു. വീഡിയോ ക്ലിപ്പ് ലഭിച്ച മൊബൈല്‍ നമ്ബര്‍ ഉഷയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നു.ഞായറാഴ്ച അറസ്റ്റ് ചെയ്ത യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുരേഷ് ബാബുവിനെയും പിടികൂടി

യുവാവുമായുള്ള ബന്ധത്തെക്കുറിച്ച്‌ യുവതി ഉഷയോട് പറഞ്ഞിരുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഹോട്ടല്‍ മുറിയെടുക്കാന്‍ ഉഷയുടെയും സുരേഷിന്റെയും സഹായം അവള്‍ തേടിയിരുന്നു.

ഇരയുടെ കാറ്ററിംഗ് ബിസിനസ് നന്നായി നടക്കുന്നുണ്ടെന്ന് കരുതിയ ഉഷ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഇര കാമുകനെ കണ്ട ദിവസം മുറി പരിശോധിക്കാനെന്ന വ്യാജേന സുരേഷ് രണ്ട് ഒളി കാമറകള്‍ വാങ്ങി സ്ഥാപിക്കുകയായിരുന്നു. പ്രതികളെ തിങ്കളാഴ്ച പ്രാദേശിക കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *