നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. സിബിഐ സ്പെഷ്യൽ കോടതി മൂന്നിൽ നിന്നാണ് കേസ് മാറ്റിയത്. കേസ് പരിഗണിച്ചിരുന്ന വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസാണ് ഈ കോടതിയിലെ പുതിയ ജഡ്ജി.ഇതോടെ കേസ് പരിഗണിക്കുന്ന ജഡ്ജിയുടെ കാര്യത്തിൽ മാറ്റമുണ്ടാവില്ല എന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.
നേരത്തെ ഹണി എം വർഗീസിനെ സിബിഐ സ്പെഷ്യൽ കോടതി മൂന്നിൽ നിന്ന് മാറ്റിയിരുന്നു.ജഡ്ജ് കെ.കെ ബാലകൃഷ്ണനാണ് പുതിയ ജഡ്ജി.കേസ് പരിഗണിക്കുന്നതിൽ നിന്ന് ഹണി എം വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതി സമീപിച്ചിട്ടുണ്ട്.അതിനിടയിലാണ് ഹണി എം വർഗീസിന്റെ കോടതിയിലേക്ക് തന്നെ കേസ് മാറ്റിയിരിക്കുന്നത്.
ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കില്ല, കേസ് സിബിഐ കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിയെ കൊണ്ടോ വിചാരണ നടത്തണം.വിചാരണ പുതിയ ജഡ്ജി കേൾക്കണം. അത് പുരുഷനായാലും കുഴപ്പമില്ലെന്ന് അതിജീവിത അപേക്ഷയിൽ ആവശ്യപ്പെടുന്നു.
സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ച സാഹചര്യത്തിൽ കൂടിയാണ് അപേക്ഷ.ജഡ്ജിയെ മാറ്റുന്നതിനൊപ്പം കേസ് മാറ്റരുതെന്നാണ് ആവശ്യം.കേസിൽ വിചാരണ തീരുന്നത് വരെ ജഡ്ജ് ഹണി എം വർഗീസിന് സിബിഐ കോടതിയിൽ തുടരാമെന്ന മുൻ ഉത്തരവ് ഉണ്ടായിരുന്നു.
