ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച്‌ വീട്ടില്‍ പ്രസവം : മൂന്നാംനാള്‍ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മലപ്പുറം : ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച്‌ വീട്ടില്‍ ‘സുഖപ്രസവത്തില്‍’ ജനിച്ച കുട്ടി മൂന്നാംനാള്‍ മരിച്ചു.

മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്ത് വെങ്ങാലൂര്‍ സ്വദേശികളുടെ മുന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ജനിച്ച്‌ മൂന്നാം ദിവസം മരിച്ചത്. ഡോക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച്‌ വീട്ടില്‍ വെച്ചായിരുന്നു യുവതിയുടെ പ്രസവം. അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കള്‍ തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ സ്വയം പ്രസവമെടുത്തത്. ഈ മാസം അഞ്ചാം തിയ്യതിയായിരുന്നു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയരുന്നു.

മാതാപിതാക്കള്‍ വീട്ടില്‍ വച്ച്‌ തന്നെ പ്രസവമെടുക്കരുതെന്ന് തലക്കാട് കുടുംബാരോഗ്യ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്തിരുന്നു. മുന്‍പുണ്ടായ മൂന്ന് പ്രസവങ്ങളും സിസ്സേറിയനായതിനാല്‍ സ്വമേധയാ പ്രസവമെടുക്കുന്നത് അപകടകരമാണെന്നും ഡോക്ടര്‍ മാതാപിതാക്കളെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വൈദ്യസഹായം ആവശ്യമില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുട്ടിയുടെ മരണം. കാരത്തൂരിലെ സ്വകാര്യ ഡോക്ടറാണ് മരണം സ്ഥിരീകരിച്ചത്. പിന്നാലെ രാവിലെ 10 മണിയോടെ കുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിച്ചു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ വെങ്ങാലൂര്‍ ജുമുഅ മസ്ജിദില്‍ ഖബറടക്കി. വിവരമറിഞ്ഞ് പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നുകാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിരൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. എസ്.ഐ. ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് പൊലീസ് വീട്ടുകാരുടെ മൊഴിയെടുത്തത്. മരണത്തില്‍ സംശയമോ പരാതിയോ ഇല്ലെന്നാണ് വീട്ടുകാര്‍ മൊഴി നല്‍കിയത്. കുഞ്ഞിനെ പരിശോധിച്ച്‌ മരണം സ്ഥിരീകരിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമായി ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *