ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ നടപടികള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇടപ്പളളി മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍ എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണം. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റേതാണ് നിര്‍ദ്ദേശം. കുഴിയടയ്ക്കല്‍ ശരിയായ വിധത്തിലാണോയെന്ന് കലക്ടര്‍മാര്‍ ഉറപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒരാഴ്ചക്കുളളില്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്താന്‍ കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.
ദേശിയ പാതയുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റക്കുറ്റപ്പണി ഒരാഴ്ചക്കുളളില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ കലക്ടര്‍മാര്‍ വെറും കാഴ്ചക്കാരായി മാറരുതെന്ന് നിര്‍ദേശിച്ച കോടതി മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ് നമ്മുടെ റോഡുകളില്‍ നടക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.
നെടുമ്പാശേരിയില്‍ ദേശീയ പാതയിലെ കുഴിയില്‍വീണ് ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കടുത്ത വിമര്‍ശനം. റോഡ് മോശമായതിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ എന്ത് നടപടിയെടുത്തു? ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയില്ല. മരിച്ചുകഴിഞ്ഞിട്ടാണോ ഇവര്‍ നടപടിയെടുക്കുന്നത്? മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയും? സുപ്രധാന ചുമതല വഹിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ വെറും കാഴ്ചക്കാരായി മാറരുത്. മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ് പലപ്പോഴും നമ്മുടെ റോഡുകളില്‍ നടക്കുന്നത് എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
തോരാമഴ കാരണമാണ് ദേശീയ പാത പൊട്ടിപ്പൊളിഞ്ഞതെന്നും കുഴികള്‍ ഉടന്‍ അടച്ചുതീര്‍ക്കുമെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. റോഡുകള്‍ മോശമാണെന്നും ശ്രദ്ധിക്കണമെന്നുമുളള ബോര്‍ഡുകള്‍ വയ്ക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഇടപ്പളളി – മണ്ണൂത്തി ദേശീയ പാതയിലെ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഒരാഴ്ചക്കുളളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു. ദേശീയ പാതയ്ക്ക് മാത്രമല്ല സംസ്ഥാന പാതകള്‍ക്കും പ്രാദേശിക റോഡുകള്‍ക്കും ഇത് ബാധകമാണ്. ജില്ലാ കല്കടര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *