ഓപ്പറേഷന്‍ റോമിയോയില്‍ 7 പേരെ പൊലീസ് പിടികൂടി

കോഴിക്കോട്: ഓപ്പറേഷന്‍ റോമിയോയില്‍ 7 പേരെ പൊലീസ് പിടികൂടി. പൊതുയിടങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും അശ്ലീലം പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് പൊലീസിന്റെ ഓപ്പറേഷന്‍ റോമിയോ.

യൂണിഫോമിലല്ലാതെയാണ് വനിതാ പൊലീസ്ക്കാരും പുരുഷ പൊലീസ്ക്കാരും പൊതുയിടങ്ങളില്‍ നിന്നും ഇത്തരക്കാരെ പിടികൂടുന്നത്.

ബസ് യാത്രക്കാരായ സ്ത്രീകളോടും മഫ്ടി ധരിച്ച വനിതാ പൊലീസ്ക്കാരോടും അപമര്യാദയോടെ പെരുമാറിയവരെയാണ് കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെയും എസ്.ഐ കെ.വി.ബാബുവിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം വലയിലാക്കിയത്.

മൊഫ്യുസില്‍ ബസ് സ്റ്റാന്റിലുണ്ടായിരുന്ന മഫ്ടിയില്‍ വന്ന വനിതാ പൊലീസ്ക്കാരെ പൂവാലന്മാര്‍ക്ക് മനസിലാകാത്തതിനാലാണ് ഇവര്‍ കുടുങ്ങിയത്. ഇത്തരക്കാരെ പിടികൂടാന്‍ വരും ദിവസങ്ങളില്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ തിരക്കുള്ള നഗരപ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസ്ക്കാരെ വ്യന്യസിക്കാനാണ് തീരുമാനം .

അതേസമയം മൊഫ്യുസ് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന എ.ആര്‍. എന്ന സ്വകാര്യ ബസിനുള്ളില്‍ ഇരുന്ന് പണംവെച്ച്‌ ചീട്ടുകളിച്ച 6 ജീവനക്കാരെ പൊലീസ് പിടികൂടി. കായണ്ണ ബസാറില്‍ എ. പ്രജിത്ത്, പാലേരി വി.പി. ശ്രീലേഷ്, മുതുകാട് കെ.എസ്. സുനീഷ്, പേരാമ്ബ്ര ഇ. ബിജീഷ് കുമാര്‍, കായക്കൊടി പി.പി. ജയേഷ്, പയ്യോളി മില്‍ഗിത്ത് പി. മനോജ് എന്നിവരാണ് പിടിയിലായത്. സര്‍വീസ് മുടക്കി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട് ചീട്ടുകളിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *