ഷാജഹാന്‍റെ കൊലപാതകത്തെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍.

സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പാലക്കാട്‌ മരുതറോഡ്‌ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി 9.30ഓടെയാണ് സി.പി.എം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗമായ കൊട്ടേക്കാട് കുന്നങ്കാട് വീട്ടില്‍ ഷാജഹാനെ (40) വീടിന് മുന്നില്‍ വെച്ച്‌ രണ്ട് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. തലക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ചേര്‍ന്ന് ഉടന്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നത്. ബി.ജെ.പി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിലെന്നും ഷാജഹാന്റെ കാലിനും തലക്കും മാരകമായി വെട്ടേറ്റിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ എട്ട് പേരാണ് പ്രതികളെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി വ്യക്തമാക്കിയത്.

ഷാജഹാന് ഭീഷണിയുണ്ടായിരുന്നെന്നും കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നും 10 ദിവസം മുമ്ബ് ആയുധങ്ങളുമായി അക്രമികള്‍ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നുവെന്നുമാണ് സി.പി.എം ജില്ല നേതൃത്വത്തിന്‍റെ ആരോപണം.

അക്രമി സംഘത്തിലുണ്ടായിരുന്നവര്‍ നേരത്തെ സി.പി.എം പ്രവര്‍ത്തകരായിരുന്നെന്നും ഇപ്പോള്‍ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണന്‍ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *