മലയാളികളെ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ ‘ദിയാ ധനം’ കൊടുത്ത് ഉമ്മന്‍ ചാണ്ടി

റിയാദ്: മലയാളി കൊല്ലപ്പെട്ട കേസില്‍ സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളെ രക്ഷിക്കാന്‍ സ്വന്തം കൈയില്‍നിന്ന് ‘ദിയാ ധനം’ (ബ്ലഡ് മണി) കൊടുത്ത് കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

വിഷയത്തില്‍ മനുഷ്യത്വം കരുതി ഇടപെട്ട അദ്ദേഹം ശിരസ്സിലേറ്റിയത് വലിയ സാമ്ബത്തികഭാരമായിരുന്നു. 2008 ഒക്ടോബര്‍ 18ന് കൊല്ലം പള്ളിമുക്ക് സ്വദേശി നൗഷാദ് കൊല്ലപ്പെട്ട കേസിലാണ് ഇതേ ജില്ലക്കാരായ സുധീര്‍ മുസ്തഫ, മന്‍സൂര്‍ സൈനുല്ലാബ്ദീന്‍, മുഹമ്മദ് റഫീഖ് എന്നിവര്‍ പ്രതികളായത്.

പ്രതികളിലൊരാളുടെ സുഹൃത്ത് കൊല്ലം പള്ളിമുക്ക് സ്വദേശി ഉനൈസ് റിയാദിലെ സാമൂഹികപ്രവര്‍ത്തകനും പ്രവാസി സമ്മാന്‍ ജേതാവുമായ ശിഹാബ് കൊട്ടുകാട് വഴി ഇന്ത്യന്‍ എംബസിയെ സമീപിച്ചു. ശിഹാബിന്റെ നിര്‍ദേശപ്രകാരം കുടുംബങ്ങള്‍ പലതവണ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ടു. കുടുംബങ്ങളുടെ കണ്ണീര് കണ്ട് മനസ്സലിഞ്ഞ ഉമ്മന്‍ ചാണ്ടി ശ്രമം ഊര്‍ജിതമാക്കി.

കൊല്ലപ്പെട്ട നൗഷാദിന്റെ കുടുംബം മാപ്പുനല്‍കിയാല്‍ കോടതി വധശിക്ഷയില്‍നിന്ന് ഒഴിവാക്കുമെന്ന് അറിയുന്നതിനാല്‍ വര്‍ക്കല സ്വദേശി ഷഹീര്‍ എന്ന അഭിഭാഷകന്‍ വഴി മുഖ്യമന്ത്രിയുടെ ഓഫിസ് അതിനുള്ള ശ്രമവും നടത്തി. 50 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയാല്‍ ഭാര്യയും മക്കളും മാപ്പ് നല്‍കാമെന്ന് സമ്മതിച്ചു. അതിനുള്ള സമ്മതപത്രം റിയാദിലെത്തുകയും ഇന്ത്യന്‍ എംബസി വഴി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

കുടുംബം മാപ്പു നല്‍കിയതോടെ കോടതി വധശിക്ഷ ഒഴിവാക്കി. എന്നാല്‍, പൊതുഅന്യായ പ്രകാരം ഒമ്ബതുവര്‍ഷത്തെ തടവുശിക്ഷ പ്രതികള്‍ക്കുണ്ടായിരുന്നു. അത് പൂര്‍ത്തിയായപ്പോള്‍ മൂവരേയും ജയില്‍ മോചിതരാക്കി നാട്ടിലേക്ക് കയറ്റിവിട്ടു. ഇതിനിടയില്‍ വര്‍ഷങ്ങള്‍ പലത് കടന്നുപോയി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലാവധി കഴിയുകയും ചെയ്തു. സമ്മതപത്രം ഇന്ത്യന്‍ എംബസി കോടതിയില്‍ അന്ന് ഹാജരാക്കിയിരുന്നെങ്കിലും കുടുംബം ബ്ലഡ് മണി സ്വീകരിച്ചതായുള്ള രേഖ എത്താഞ്ഞതിനാല്‍ റിയാദിലെ കോടതിയില്‍ കേസ് നടപടികള്‍ അവസാനിച്ചിരുന്നില്ല. മൂന്നു പ്രതികളുടെ കുടുംബങ്ങള്‍ 10 ലക്ഷം വീതം ആകെ 30 ലക്ഷം നല്‍കാമെന്നാണ് ആദ്യം ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നത്. എന്നാല്‍, അതിനുള്ള ശേഷിയും തങ്ങള്‍ക്കില്ലെന്ന് ഇവര്‍ അദ്ദേഹത്തെ പിന്നീട് അറിയിച്ചു. നാട്ടിലെത്തിയശേഷം പ്രതികളിലൊരാളായ റഫീഖ് കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടി സ്വന്തം കീശയില്‍നിന്നെടുത്തും അടുപ്പമുള്ളവരോട് സഹായം തേടിയുമാണ് പണം കണ്ടെത്തിയത്. അങ്ങനെ സ്വരുക്കൂട്ടിയ പണം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് രണ്ടുഘട്ടമായാണ് കൊടുത്തുതീര്‍ത്തത്. അതോടെ റിയാദ് കോടതിയിലെ കേസ് നടപടികള്‍ക്ക് അവസാനമായി.

Leave a Reply

Your email address will not be published. Required fields are marked *