വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ (95) സംസ്‌കാരച്ചടങ്ങുകള്‍ പുരോഗമിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാര്‍മ്മികത്വം വഹിക്കുന്നത്.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അണിനിരന്നിരിക്കുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ ലോകനേതാക്കളും എത്തിയിട്ടുണ്ട്. കാലം ചെയ്ത മാര്‍പ്പാപ്പയുടെ ആഗ്രഹപ്രകാരം ലളിതമായാണ് ചടങ്ങുകള്‍ നടത്തുന്നത്. 600 വര്‍ഷത്തിനിടെ ആദ്യമായാണ് പദവിയില്‍ തുടരുന്ന മാര്‍പാപ്പ തന്റെ മുന്‍ഗാമിയ്ക്കായി അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ നിലവറയില്‍ ജോണ്‍ പോള്‍ രണ്ടാമനെ ആദ്യം അടക്കം ചെയ്തയിടത്തിന് സമീപത്തായാണ് ബെനഡിക്ട് പതിനാറാമന്റെ കല്ലറ. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്ന് മാത്രമേ പ്രതിനിധികളെ വത്തിക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുള്ളൂ.
ജര്‍മ്മനിയില്‍ നിന്ന് പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റെയ്ന്‍മെയര്‍, ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ഹംഗറി പ്രസിഡന്റ് കാറ്റലിന്‍ നൊവാക്, പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രെ ഡ്യൂഡ, ബെല്‍ജിയത്തിലെ ഫിലിപ്പ് രാജാവ്, സ്‌പെയിനിലെ സോഫിയ രാജ്ഞി, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ തുടങ്ങിയ പ്രമുഖരും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ബെനഡിക്ട് പതിനാറാമന്റെ ഭൗതികദേഹത്തിന്റെ പൊതുദര്‍ശനം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 11.30 വരെ തുടര്‍ന്നിരുന്നു. സംസ്‌കാര സമയം രാജ്യത്തെ സര്‍ക്കാര്‍ കെട്ടിടങ്ങളിലെ ദേശീയ പതാക താഴ്ത്തിക്കെട്ടുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
കര്‍ദിനാള്‍ തിരുസംഘം ഡീന്‍ ജൊവാന്നി ബത്തിസ്തറെ കുര്‍ബാന അര്‍പ്പിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലീമീസ് കാതോലിക്കാബാവാ, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര തുടങ്ങിയവര്‍ സംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നുണ്ട്.
