പത്തൊന്‍പതുകാരി ഗര്‍ഭിണിയായത് ഉറ്റ ബന്ധുവില്‍ നിന്ന്; ആരുമറിയാതെ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ എറിഞ്ഞുകൊന്നു

മുംബയ്: കുഞ്ഞിനെ ഫ്ലാറ്റില്‍ നിന്ന് എറിഞ്ഞുകൊന്ന പത്തൊന്‍പതുകാരിയായ മാതാവ് പിടിയില്‍. പെണ്‍കുട്ടി അവിവാഹിതയാണ്.

മഹാരാഷ്ട്രയിലെ നവി മുംബയിലാണ് സംഭവം. പെണ്‍കുട്ടി ശുചിമുറിയിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ശുചിമുറിയിലെ ജനലിലൂടെ താഴേക്ക് എറിയുകയായിരുന്നു. യവാത്മല്‍ സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ എട്ട് മാസമായി അമ്മായിക്കൊപ്പം നവി മുംബയിലായിരുന്നു താമസം. ഉറ്റബന്ധുവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

“ജനുവരി പന്ത്രണ്ടിന് അര്‍ദ്ധരാത്രിയാണ് പത്തൊന്‍പതുകാരി കുഞ്ഞിന് ജന്മം നല്‍കിയത്. ഫ്ലാറ്റിന് സമീപം ഒരു നവജാത ശിശു വീണിട്ടുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വന്നു. തുടര്‍ന്ന് സ്ഥലത്തെത്തി, കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടി ആരുടേതാണെന്ന് ചോദിച്ചപ്പോള്‍ ഫ്ലാറ്റില്‍ ഉള്ളവര്‍ക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് സംശയം തോന്നി രണ്ടാം നിലയിലെ താമസക്കാരെ ചോദ്യം ചെയ്തപ്പോഴാണ് പത്തൊന്‍പതുകാരിയാണ് പ്രസവിച്ചതെന്ന് മനസിലായത്.

പന്ത്രണ്ടാം തീയതി രാത്രി വറുവേദനയുണ്ടെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. അടുത്തുള്ള ക്ലിനിക്കല്‍ കൊണ്ടുപോയപ്പോള്‍ വേദനാസംഹാരികള്‍ നല്‍കി. സോണോഗ്രഫിക്കായി അടുത്ത ദിവസം വരണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് അര്‍ദ്ധരാത്രിയായപ്പോള്‍ വേദന കൂടി. പെണ്‍കുട്ടി ശുചിമുറിയില്‍ പോയി പ്രസവിച്ചു, നാണക്കേട് ഭയന്ന് കുഞ്ഞിനെ ഫ്ലാറ്റിന് താഴേക്കെറിയുകയായിരുന്നു.”- പൊലീസ് അറിയിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്കൊന്നും അറിയില്ലായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *