നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയ പാക് യുവതിയും യു.പിക്കാരനായ യുവാവും അറസ്റ്റില്‍

കാഠ്മണ്ഡു : യു.പി സ്വദേശിയായ ചെറുപ്പക്കാരനെ വിവാഹം കഴിക്കാന്‍ പാക് യുവതി വ്യാജരേഖകള്‍ ഉണ്ടാക്കി ഇന്ത്യയിലെത്തി പിടിയിലായി.

19 കാരിയായ ഇഖ്ര ജീവനി എന്ന യുവതിയാണ് യു.പിയില്‍ നിന്നുള്ള മുലായം സിംഗ് യാദവ് എന്ന 26കാരനൊപ്പം പിടിയിലായത്. ഓണ്‍ലൈനിലൂടെ ഗെയിം കളിച്ചതിനെ തുടര്‍ന്നുണ്ടായ പരിചയമാണ് ഇന്ത്യയിലെത്താന്‍ കാരണമായത്. നേപ്പാളിലൂടെ എത്തി മാസങ്ങളായി ഇന്ത്യയില്‍ തങ്ങിയ യുവതിയെയും യുവാവിനെയും കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

സെപ്തംബറിലാണ് യുവാവിനൊപ്പം ജീവിക്കാന്‍ യുവതി ഇന്ത്യയിലേക്ക് ആള്‍മാറാട്ടം നടത്തി കടന്നത്. നേപ്പാളില്‍ വച്ച്‌ വിവാഹിതരായ ഇരുവരും ബീഹാറിലേക്ക് കടന്നു. പിന്നീട് പാറ്റ്നയിലെത്തി. പിന്നീട് ബംഗളൂരുവില്‍ താമസമാക്കി. സ്വകാര്യ കമ്ബനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചെയ്യുന്ന മുലായം സിംഗ് യാദവുമായി ഓണ്‍ലൈനില്‍ യുവതി ലൂഡോ കളിക്കാറുണ്ടായിരുന്നു. തുടര്‍ന്ന് പ്രണയത്തിലായതോടെ ഒരുമിക്കാനായി വ്യാജ രേഖകള്‍ ചമയ്ക്കുകയായിരുന്നു.

റാവ യാദവ് എന്ന വ്യാജപ്പേരില്‍ വ്യാജ രേഖ ഉപയോഗിച്ച്‌ ആധാര്‍ സ്വന്തമാക്കി. ഇതുമായി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍, പാകിസ്ഥാനിലെ ഒരു ബന്ധുവിനെ യുവതി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പിന്നാലെ പൊലീസ് രഹസ്യമായി ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ചാരപ്രവൃത്തിക്ക് വേണ്ടിയാണോ യുവതി എത്തിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അറസ്റ്റിലായ ദമ്ബതികളെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയാണ്. യുവതിയെ സ്‌റ്റേറ്റ് ഹോമില്‍ പാര്‍പ്പിച്ചു. ഫോറിനേഴ്സ് ആക്‌ട് ഐ.പി.സി സെക്ഷന്‍ 420, 465, 468, 471 തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാടകവീട് നല്‍കിയ ഗോവിന്ദ റെഡ്ഡിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *