നരേന്ദ്ര മോദിയുടെ ഒമ്ബത് വര്‍ഷം ; പ്രതിശീര്‍ഷക വരുമാനം ഇരട്ടിയായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്‍പതു വര്‍ഷം കൊണ്ട് പ്രതിശീര്‍ഷ വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച്‌ 1.97 ലക്ഷം രൂപയായി.

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2014 മുതല്‍ കേന്ദ്ര എല്ലാ പൗരന്മാര്‍ക്കും അന്തസുള്ള മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.

ഇക്കാലയളവില്‍ രാജ്യം ലോകത്തിലെ ഏറ്റവും വലിയ 10-ാമത്തെ സമ്ബദ് വ്യവസ്ഥയില്‍നിന്ന് അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളിലും മികച്ച പുരോഗതി കൈവരിക്കാനായി. 2022 ല്‍ ഇ.പി.എഫ്.ഒ. അംഗത്വത്തിന്റെ എണ്ണം ഇരട്ടിയായി 27 കോടിയിലെത്തി. യു.പി.ഐ. വഴി 126 ലക്ഷം കോടി രൂപയുടെ 7,400 കോടി ഇടപാടുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളിലൂടെ നടത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ധനമന്ത്രി ചൂണ്ടിക്കാണിച്ച മറ്റു പ്രധാന നേട്ടങ്ങള്‍:
* സ്വച്ഛ് ഭാരത് മിഷനു കീഴില്‍ 11.7 കോടി ഗാര്‍ഹിക ശൗചാലയങ്ങള്‍.
* ഉജ്ജ്വലയുടെ കീഴില്‍ 9.6 കോടി എല്‍.പി.ജി കണക്ഷനുകള്‍.
* 102 കോടി ആളുകള്‍ക്ക് 220 കോടി ഡോസ് കോവിഡ് വാക്‌സിനേഷന്‍.
* 47.8 കോടി പ്രധാനമന്ത്രി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍.
* പ്രധാനമന്ത്രി സുരക്ഷാ ബീമയ്ക്കും പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജനയ്ക്കും കീഴില്‍ 44.6 കോടി ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ.
* പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 11.4 കോടി കര്‍ഷകര്‍ക്ക് 2.2 ലക്ഷം കോടിയുടെ ആനുകൂല്യകൈമാറ്റം

Leave a Reply

Your email address will not be published. Required fields are marked *