എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; വീട്ടുജോലിക്കാരൻ അറസ്റ്റില്‍

ട്രെയിനിയായ എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ രൂപേല്‍ ഓഗ്രേയാണ് (25) മരിച്ചത്.

മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഭവം. അന്ധേരിയിലെ ഫ്‌ലാറ്റില്‍ സഹോദരിക്കും കാമുകനുമൊപ്പമായിരുന്നു യുവതിയുടെ താമസം. ഇവര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടിലേക്ക് പോയിരുന്നു.

സംഭവത്തില്‍ കേസ് എടുത്തതായും കൊലയാളിയെ കണ്ടെത്താന്‍ പന്ത്രണ്ടംഗഘം രൂപീകരിച്ചതായും പൊലീസ് പറഞ്ഞു. വീട്ടുജോലിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രൂപേല്‍ വീട്ടിലേക്ക് വിളിക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുംബൈയിലുള്ള സുഹൃത്തുക്കളോട് ഫ്‌ലാറ്റില്‍ ചെന്നുനോക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവിടെയെത്തിയ സുഹൃത്തുക്കള്‍ ഫ്‌ലാറ്റ് ഉള്ളില്‍ നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ഇവര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *