ബേലൂര്‍ മഖ്നയെ മയക്കുവെടിവെച്ച്‌ പിടികൂടാനുള്ള ദൗത്യം കേരളം അവസാനിപ്പിച്ചു

മാനന്തവാടി : കൊലയാളി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടിവെച്ച്‌ പിടികൂടാനുള്ള കേരള വനപാലകസംഘത്തിന്റെ ദൗത്യം അവസാനിപ്പിച്ചു.

15 ദിവസം നീണ്ടുനിന്ന ദൗത്യമാണ് ഞായറാഴ്ച അവസാനിപ്പിച്ചത്.

കർണാടക ഉള്‍വനത്തിലേക്ക് ആന കടന്നതോടെ നിരീക്ഷണം കർണാടക നടത്തുമെന്ന് കേരള-കർണാടക-തമിഴ്നാട് സംയുക്ത യോഗ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളം ദൗത്യം അവസാനിപ്പിച്ചത്. കർണാടക രണ്ടു കുങ്കിയാനകളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരുകയാണ്. ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക വനംവകുപ്പ് ഉറപ്പുനല്‍കിയിട്ടുണ്ട്.

ഫെബ്രുവരി പത്തിനാണ് പടമല പനച്ചിയില്‍ അജീഷിനെ റേഡിയോ കോളർ ഘടിപ്പിച്ച കർണാടകയില്‍നിന്ന് എത്തിയ കാട്ടാന കൊന്നത്. പിന്നീട് ജനകീയപ്രക്ഷോഭത്തെ തുടർന്ന് കൊലയാളി ആനയെ മയക്കുവെടിവെച്ച്‌ പിടികൂടാൻ തീരുമാനിച്ചിരുന്നു. മയക്കുവെടി വിദഗ്ധരുള്‍പ്പെടെ ഇരുനൂറോളം വനപാലകർ രണ്ടാഴ്ച ശ്രമിച്ചെങ്കിലും ആനയെ മയക്കുവെടിവെച്ച്‌ പിടികൂടാൻ കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെത്തിയ കേരള സംഘത്തെ കര്‍ണാടക തടഞ്ഞിരുന്നു. ബാവലി ചെക്ക്‌പോസ്റ്റ് കടന്ന കേരള സംഘത്തെ കര്‍ണാടക വനംവകുപ്പ് തടഞ്ഞതായാണ് ആരോപണം ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *