സ്വര്‍ണവില താഴോട്ട്; ഇന്ന് പവന് കുറഞ്ഞത് 360 രൂപ

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ആഗോള വിപണിയില്‍ വില താഴ്ന്നതിന് പിന്നാലെയാണ് കേരളത്തിലും വില കുറഞ്ഞത്. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടരുമെന്ന് പറയാന്‍ സാധിക്കില്ല. അതേസമയം, കേരളത്തില്‍ വില കുറഞ്ഞത് ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. ഡോളര്‍ മൂല്യത്തില്‍ വന്ന ഉയര്‍ച്ചയാണ് ഇന്ന് സ്വര്‍ണവില താഴ്ത്തിയത്. ഡോളര്‍ ഇനിയും മുന്നേറിയാല്‍ സ്വര്‍ണവില കുറഞ്ഞേക്കാം. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 9100 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 72800 രൂപയും. 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7465 രൂപയായി. 35 രൂപയാണ് താഴ്ന്നത്. ഈ കാരറ്റിലുള്ള സ്വര്‍ണം ഒരു പവന്‍ കിട്ടാന്‍ 59720 രൂപ കൊടുക്കണം. ആഭരണം ലഭിക്കണമെങ്കില്‍ 66000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3334 ഡോളറാണ്. 24, 22, 18 കാരറ്റിലുള്ള ആഭരണങ്ങളാണ് കേരളത്തില്‍ പ്രചാരണത്തിലുള്ളത്. 24 കാരറ്റില്‍ കോയിനും ബാറുകളുമാണ് ലഭിക്കുക. അതേസമയം, 22 കാരറ്റില്‍ കോയിനും ആഭരണങ്ങളും കിട്ടും. 18 കാരറ്റില്‍ ആഭരണം മാത്രമാണ് ലഭിക്കുക. എത്രത്തോളം സ്വര്‍ണവും മറ്റു ലോഹങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് കണക്കാക്കിയാണ് കാരറ്റുകള്‍ തരം തിരിക്കുന്നത്. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഉപഭോക്താവ് നല്‍കണം. അതുകൊണ്ടുതന്നെ ലാഭം ലക്ഷ്യമിട്ട് സ്വര്‍ണം വാങ്ങിവയ്ക്കുന്നവര്‍ക്ക് നല്ലത് 24 കാരറ്റാണ്. ഏതെങ്കിലും വേളയില്‍ തിരിച്ചുവില്‍ക്കുകയാണെങ്കില്‍ മാര്‍ക്കറ്റ് വില കിട്ടും. ആഭരണങ്ങള്‍ക്ക് വില്‍ക്കുന്ന വേളയില്‍ ഒരു പവന് 6000 രൂപ വരെ നഷ്ടം പ്രതീക്ഷിക്കാം. പണിക്കൂലി, ജിഎസ്ടി എന്നിവയ്ക്ക് പുറമെ മാര്‍ക്കറ്റ് വിലയുടെ 2 ശതമാനം മൂല്യം കുറയുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *