21 ഉദ്യോഗസ്ഥരുടെ അനധികൃത ഇടപാടുകളാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. ഏജൻ്റുമാരിൽ നിന്നാണ് ഉദ്യോഗസ്ഥർ ഈ പണം കൈപ്പറ്റിയത്. ഗൂഗിൾ പേ വഴി നടന്ന പണമിടപ്പാടിന്റെ സ്ക്രീൻഷോട്ടുകൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. ശനിയാഴ്ച വൈകിട്ട് 4.30 നാണ് ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജലൻസ് മിന്നൽ പരിശോധന ആരംഭിച്ചത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 81 ഓഫീസുകളിൽ വിജിലൻസ് സംഘം അന്വേഷണം നടത്തി. ഞായറാഴ്ച പുലർച്ചെ വരെ റെയ്ഡ് നീണ്ടു. 7,84,598 രൂപ ഗൂഗിൾ പേ വഴി ഉദ്യോഗസ്ഥർ അനധികൃതമായി പണം സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി. ഏജന്റുമാരിൽ നിന്ന് വിജിലൻസ് സംഘം 1,40,000 രൂപ പിടിച്ചെടുക്കുകയും ചെയ്തു.
