ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ഹമാസ് ബന്ദികളാക്കിയവരെ ഉടൻ മോചിപ്പിക്കുന്നതിനുള്ള കരാർ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രക്ഷോഭം. പതിനായിരക്കണക്കിന് പേരാണ് ഞായറാഴ്ച ടെൽ അവീവിലെ ‘ഹോസ്റ്റേജസ് സ്ക്വയറിൽ’ നടന്ന പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്തത്. പ്രതിഷേധങ്ങളെ വിമർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ഇത്തരം പ്രക്ഷോഭങ്ങൾ ഹമാസിന്റെ നിലപാട് കൂടുതൽ കടുപ്പിക്കുമെന്നും ബന്ദികളുടെ മോചനം മന്ദഗതിയിലാക്കുമെന്നും പറഞ്ഞു. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളും യുദ്ധം വ്യാപിക്കുന്നതിനെ എതിർക്കുന്നവരും രാജ്യത്ത് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
