ദിലീപിനെതിരെ പുതിയ നീക്കം… ആക്രമിക്കപ്പെട്ട നടി നേരിട്ട് ഹൈക്കോടതിയിലേക്ക്! ഒപ്പം പ്രോസിക്യൂഷനും

കൊച്ചി: അന്വേഷണത്തിനിടയിലും കുറ്റപത്രം സമര്‍പ്പിച്ച ശേഷവും എണ്ണമറ്റ വഴിത്തിരിവുകളിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് കടന്ന് പോയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പല ദുരൂഹതകളുമുണ്ടായി. പ്രതികളില്‍ ചിലര്‍ തന്നെ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ കേസുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ചെയ്തിട്ടുള്ളൂ.

ഏറെ വിവാദമുണ്ടാക്കിയ ഈ കേസിന്റെ വിചാരണ തുടങ്ങാനിരിക്കുകയാണ്. അതിനിടെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. മംഗളം ദിനപത്രമാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ തന്നെ കഴിഞ്ഞു. ഇത്രയും സുപ്രധാനമായ കേസില്‍ വിചാരണ വൈകുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അങ്കമാലി കോടതിയില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ പലവിധ ആവശ്യങ്ങളുമായി ഹര്‍ജി സമര്‍പ്പിച്ചതാണ് കേസ് വിചാരണയ്ക്കായി മാറ്റാന്‍ വൈകിയതിന് ഒരു കാരണം.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് വിചാരണയ്ക്ക് എടുക്കുന്നത്. വിചാരണ തുടങ്ങുന്നതിന് മുന്‍പ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നതാണ് നടി ഉന്നയിക്കുന്ന ആവശ്യമെന്നും മംഗളം പറയുന്നു.

കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന പൂര്‍ത്തിയായി, കേസ് നമ്ബര്‍ ലഭിച്ച ഉടനെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. നടി സ്വകാര്യ ഹര്‍ജിയാണ് നല്‍കുകയെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതേസമയം പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അതിനായി പ്രത്യേക കോടതി അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. വനിതാ ജഡ്ജിയെ അനുവദിക്കണം എന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ആ ആവശ്യം പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് മുന്നില്‍ ഉന്നയിച്ചേക്കില്ല എന്നാണ് സൂചന. കാരണം പ്രോസിക്യൂഷന്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചാല്‍ ഹൈക്കോടതി അത് പരിഗണിച്ചേക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ വനിതാ ജഡ്ജി വേണമെന്ന അഭിപ്രായം തന്നെയാണ് പ്രോസിക്യൂഷന്.

ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ സാക്ഷികളായും മറ്റും ഉള്‍പ്പെട്ടിരിക്കുന്ന കേസ് ആയത് കൊണ്ട് തന്നെ വിചാരണ നടത്തുന്നത് വനിതാ ജഡ്ജിയാകുന്നതാണ് നല്ലതെന്ന് പ്രോസിക്യൂഷന്‍ കരുതുന്നു. സമാനമായ പല കേസുകളിലും മുന്‍പ് വനിതാ ജഡ്ജിമാരെ വിചാരണയ്ക്ക് നിയോഗിച്ചിട്ടുണ്ട്.

വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയേയോ, വനിതാ ജഡ്ജിയെയോ അനുവദിക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ് ഉള്ളത്. നിലവില്‍ എറണാകുളത്ത് ഏഴ് സെഷന്‍സ് കോടതികളാണ് ഉള്ളത്. അതില്‍ രണ്ടിടത്ത് വനിതാ ജഡ്ജിമാരുണ്ട്. നടിയുടെ സ്വകാര്യ ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി പരിഗണിച്ചേക്കും എന്നാണ് കരുതുന്നത്.

അതിനിടെ കേസില്‍ എട്ടാം പ്രതിയായ ദിലീപും ഹൈക്കോടതിയെ സമീപിച്ചേക്കും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കേസിലെ നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി കോടതി തള്ളിയിരുന്നു. ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളില്‍ പോലീസ് കൃത്രിമം കാട്ടിയെന്നാണ് ദിലീപ് ഉന്നയിക്കുന്ന ആരോപണം. ദൃശ്യങ്ങളിലുള്ള സ്ത്രീശബ്ദം പോലീസ് മായ്ച്ച് കളഞ്ഞുവെന്നും അത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ ദൃശ്യങ്ങള്‍ നേടിയെടുത്ത് നടിയെ വീണ്ടും അപമാനിക്കാനാണ് ദിലീപിന്റെ ഉദ്ദേശമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *