ഡി.എം.ആര്‍.സിയുടെ പിന്‍മാറ്റം ലൈറ്റ് മെട്രോയെ ബാധിക്കില്ലെന്ന്മുഖ്യമന്ത്രി

തിരുവനന്തപുരം: ഡി.എം.ആര്‍.സിയുടെ പിന്‍മാറ്റം ലൈറ്റ് മെട്രോ പദ്ധതിയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.എം.ആര്‍.സി തയ്യാറാക്കിയ പദ്ധതി രേഖ സര്‍ക്കാര്‍ അംഗീകരിക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനായി കേന്ദ്രസര്‍ക്കാരിന് വിശദമായ പദ്ധതിരേഖയും സമഗ്ര ഗതാഗത പദ്ധതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നുവെന്നും പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്?തമാക്കി.

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭനടപടികളുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനും അതിനാവശ്യമായ സ്ഥലമെടുപ്പിനും 272 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കഴക്കൂട്ടംകേശവദാസപുരം പാത വികസനത്തിനും സ്ഥലമെടുപ്പിനും സര്‍ക്കാര്‍ ഭരണാനുമതി നല്‍കി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 3.33 കി.മീ ദൈര്‍ഘ്യമുള്ള കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് 8.2819 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി ഡിപ്പോയാര്‍ഡ് നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പുതിയ മെട്രോ നയത്തിന് അനുസൃതമായി പദ്ധതിയില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നു. ഡി.എം.ആര്‍.സി തയ്യാറാക്കിയ അനുബന്ധരേഖ പരിശോധിക്കാന്‍ ധനകാര്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ പരിശോധനയ്ക്കുശേഷം സര്‍ക്കാരിന്റെ അംഗീകാരത്തോടെ ആയത് കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *