കതിരൂര്‍ മനോജ് വധം: ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി, ഹര്‍ജി തള്ളി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ച് തള്ളി. ഹര്‍ജി പരിഗണിക്കവെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു കോടതി ഉയര്‍ത്തിയത്.

അതേസമയം, വിക്രമനുള്‍പ്പെടെ 19 പ്രതികളുടെ ആവശ്യം ഭാഗികമായി കോടതി അംഗീകരിച്ചു. അനുമതി കിട്ടും മുന്‍പ് യുഎപിഎ ചുമത്തിയത് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന് കോടതി പറഞ്ഞു.

കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ബോംബെറിയുന്നവന്‍ വെറുതെ നടക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് കോടതി പറഞ്ഞു.

കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സ്വീകരിച്ചിരിക്കുന്നത്. കോടതി പറഞ്ഞു.

ഇരുപത്തിയഞ്ച് പ്രതികളുള്ള കേസില്‍ 25ാമത്തെ പ്രതിയാണ് ജയരാജന്‍. സിബിഐയ്ക്ക് യുഎപിഎ ചുമത്താന്‍ അധികാരമില്ലെന്നും സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്രഏജന്‍സികള്‍ക്ക് യുഎപിഎ ചുമത്താന്‍ ആകില്ലെന്നുമായിരുന്നു ജയരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി.

അതേസമയം, പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചിരുന്നു. ഉന്നത രാഷ്ട്രീയസ്വാധീനം ഉള്ള പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിക്കായി കാത്തു നില്‍ക്കുന്നത് അപഹാസ്യമാണെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനസര്‍ക്കാരിന്റെ അനുമതിക്കായി സിബിഐ കാത്തുനില്‍ക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം വാദത്തിനിടെ കോടതി വീക്കാല്‍ നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *