ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിന് ഒപ്പമുണ്ടാകുമെന്ന് കെഎം മാണി

ചെങ്ങന്നുരില്‍ കേരള കോണ്‍ഗ്രസ് പിന്‍തുണ യുഡിഎഫിന്. ഉപസമതി യോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ജൂണില്‍ ചേരുന്ന സംസ്ഥാന കമ്മറ്റിക്ക് ശേഷം പാര്‍ട്ടി യുഡിഎഫിലേയ്ക്ക് മടങ്ങാനും ധാരണയായി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിന് ഒപ്പമുണ്ടാകുമെന്ന് കെഎം മാണി പറഞ്ഞു. 24 ലെ കേരളാ കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൂടി പങ്കെടുപ്പിക്കും. യുഡിഎഫിന്റെയും , കോണ്‍ഗ്രസ് നേതാക്കളുടെയും ആവശ്യപ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനം പാര്‍ട്ടി സ്വീകരിച്ചതെന്നും ഉപസമതി യോഗത്തിനു ശേഷം കെഎം മാണി പറഞ്ഞു.

അതേസമയം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പിജെ ജോസഫ് പറഞ്ഞു. പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് കൈ കൊടുക്കുമോ എന്ന ചോദ്യത്തിന് മിത്രങ്ങളെക്കാള്‍ ശത്രുക്കളെ സ്നേഹിക്കുന്നവനാണ് താനെന്ന് കെഎം മാണി പറഞ്ഞു. മുന്നണി പ്രവേശന കാര്യത്തില്‍ ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ലന്ന് കെഎം മാണി പറയുമ്ബോഴും , ജൂണിലെ സംസ്ഥാന സമിതിക്ക് ശേഷം യുഡിഎഫില്‍ തിരിച്ചെത്താനാണ് തീരുമാനം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം നല്‍കണമെന്ന നിലപാടിലായിരുന്നു ജോസ് കെ മാണി വിഭാഗത്തിനുണ്ടായിരുന്നത് . എന്നാല്‍ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നല്‍കണമെന്ന നിലപാടില്‍ പിജെ ജോസഫ് വിഭാഗം ഉറച്ചു നിന്നതോടെയാണ് ഉന്നതാധികാര സമതി പ്രശ്‌ന പരിഹാരത്തിന് ഉപകമ്മറ്റിയെ ചുമതലപ്പെടുത്തിയത്.

ഏതെങ്കിലും മുന്നണി ഒന്നാകെ പരസ്യമായി പിന്തുണ തേടിയാല്‍ ആ മുന്നണിക്ക് ഒപ്പം പ്രവര്‍ത്തിക്കണമെന്ന് പിജെ ജോസഫ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഉപസമതി യോഗം നീട്ടികൊണ്ട് പോയതിനു ശേഷം തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് മനസാക്ഷി വോട്ടെന്ന പ്രഖ്യാപനം നടത്താനുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം രൂക്ഷമായതോടെയാണ് ഇന്ന് ഉപസമതി യോഗം ചേരാന്‍ തീരുമാനമായത്.

ഇതിനിടെ കാനം രാജേന്ദ്രനും സിപിഐയും മാണിക്കെതിരെ നിലപാട് കടുപ്പിച്ചതും ഇതിനെ പിന്തുണച്ച്‌ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതും കെഎം മാണിയുടെ എല്‍ഡിഎഫ് സ്വപ്നത്തിന് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച പിജെ ജോസഫ് പക്ഷവും യുഡിഎഫ് നേതാക്കളും സാഹചര്യം അനുകൂലമാക്കുകയായിരുന്നു. കെഎം മാണിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന പികെ കുഞ്ഞാലികുട്ടിയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്. കോണ്‍ഗ്രസ് ദേശിയ നേതൃത്വവും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *