സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശക്തി കേന്ദ്രത്തിനില്ല: കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശക്തി കേന്ദ്രത്തിനില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറ‌ഞ്ഞു. അത് ബി.ജെ.പിയുടെ ആഗ്രഹം മാത്രമായി അവശേഷിക്കും.

സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു വരും. അതോടെ ബി.ജെ.പിക്ക് ഇപ്പോഴുള്ള ഒരു സീറ്റും നഷ്ടമാവും. ആര്‍.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത കലാപമാണ് നടന്നത്. ഈ അക്രമങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം.

ക്രമസമാധാന പ്രശ്നത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു സര്‍ക്കാരിനെ പിരിച്ചുവിടണമെങ്കില്‍ അത് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയാവണം. വര്‍ഗീയ ധ്രുവീകരണമാണ് ആര്‍.എസ്.എസ് ലക്ഷ്യം. അത്തരം നീക്കങ്ങളെ അടിച്ചമര്‍ത്തണം. അക്കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാട് ജനം അംഗീകരിക്കും. ബി.ജെ.പി സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്.

ശബരിമലയില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരെന്ന പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. അതില്‍ സി.പി.എമ്മിന് ആശങ്കയില്ല. ബി.ജെ.പിക്ക് ശക്തമായ തിരിച്ചടി കിട്ടും. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ എല്‍.ഡി.എഫ് ശക്തമായ പ്രചാരണപരിപാടി സംഘടിപ്പിക്കും. ജനുവരി 17 ന് ചേരുന്ന ഇടതുമുന്നണി യോഗം ഇത് സംബന്ധിച്ച്‌ തീരുമാനം കൈക്കൊള്ളും.

പേരാമ്ബ്രയില്‍ മുസ്ലിം പള്ളിക്ക് നേരെ സി.പി.എം ആക്രമണം നടത്തിയെന്ന ആരോപണം തെറ്റാണ്. പള്ളിയും ലീഗ് ഓഫീസും അടുത്തടുത്ത കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ പള്ളികളും ലീഗ് ഓഫീസാണെന്ന തെറ്രിദ്ധാരണ ലീഗിനുണ്ട്. ഒരു ആരാധനാലയത്തിന് നേരെയും സി.പി.എം അക്രമം കാട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *