കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് ജനക്ഷേമകരം: എല്‍ ഡി എഫ്

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന്‌ ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവുമായ ബജറ്റാണ്‌ ധനമന്ത്രി ഡോ തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ചതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

നവകേരള നിര്‍മ്മാണത്തിന്‌ 25 പദ്ധതികളാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. 42 ലക്ഷം കുടുംബങ്ങള്‍ക്ക്‌ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. സാധാരണക്കാര്‍ക്കു മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാതെ വിഭവ സമാഹരണത്തിനാണ്‌ ബജറ്റ്‌ ലക്ഷ്യമിടുന്നത്‌. ക്ഷേമ പെന്‍ഷനുകളില്‍ നൂറു രൂപ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പാവങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതലിന്‌ തെളിവാണെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.

ശബരിമല വികസനത്തിന്‌ 739 കോടി രൂപ വകയിരുത്തിയത്‌ കള്ള പ്രചാരകര്‍ക്കുള്ള ശക്തമായ മറുപടിയാണ്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ 100 കോടി നല്‍കുമെന്ന പ്രഖ്യാപനവും കെ എസ്‌ ആര്‍ ടി സിക്ക്‌ ആയിരം കോടി രൂപ നീക്കിവച്ചതും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. സ്‌ത്രീ ശാക്തീകരണത്തിന്‌ 1420 കോടി രൂപയും, കുടുംബശ്രീക്ക്‌ ആയിരം കോടി രൂപയും വകയിരുത്തിയതും വനിതാ മുന്നേറ്റത്തിന്‌ കരുത്ത്‌ പകരുമെന്നും വിജയരാഘവന്‍ പറഞ്ഞു.

പ്രളയബാധിത പഞ്ചായത്തുകള്‍ക്ക്‌ 250 കോടി രൂപയുടെ പ്രത്യേക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌. ഐ.ടി പാര്‍ക്കുകളുടെ വികസനത്തിനും കുടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്‌. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ബജറ്റില്‍ ഒട്ടേറെ പുതുമയാര്‍ന്ന പദ്ധതികളാണ്‌ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുളളത്‌. കാര്‍ഷിക, വ്യാവസായിക മേഖലകളുടെ വികസനത്തിനും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയതായി ബജറ്റ്‌ വ്യക്തമാക്കുന്നതായും എല്‍ ഡി എഫ്‌ കണ്‍വീനര്‍ ചൂണ്ടികാട്ടി.

Leave a Reply

Your email address will not be published. Required fields are marked *