തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞാലും കേരളാ പൊലീസിന് രക്ഷയില്ല, ബീഹാറില്‍ നിന്നും പൊലീസുകാരുടെ മടക്കയാത്ര ദുരിതത്തില്‍

കോഴിക്കോട്: ബീഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ മടക്കയാത്ര ദുരിതത്തില്‍. കഴിഞ്ഞ ദിവസം പട്നയില്‍ നിന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാര്‍ക്ക് വന്‍ യാത്രാ ക്ലേശമാണ് നേരിടേണ്ടിവന്നത്. പട്ന എറണാകുളം എക്‌സ്‌പ്രസില്‍ 114 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ജനറല്‍ കംപാര്‍ട്മെന്റിലാണ് 200 പൊലീസുകാരെ കുത്തിനിറച്ച്‌ കൊണ്ടുവരുന്നത്. മൂന്ന് ദിവസമാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യേണ്ടത്.

കടുത്ത ചൂടില്‍ ജോലി കഴിഞ്ഞു ക്ഷീണിതരായി വരുന്ന പൊലീസുകാര്‍ക്ക് ഒന്നു കിടന്നുറങ്ങാന്‍ പോലും ട്രെയിനില്‍ രക്ഷയില്ല. ബിഹാറില്‍ മാവോയിസ്റ്റ്, ബൂത്ത് പിടിത്ത സാധ്യതകളുള്ള ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു വരുന്നവരാണ് ഇവര്‍. പൊലീസുകാരുടെ എണ്ണത്തിന് ആനുപാതികമായി സീറ്റ് നല്‍കാനുള്ള സൗമനസ്യം പോലും തിരഞ്ഞെടുപ്പ് കമ്മിഷനോ പട്ടാള നേതൃത്വമോ കാണിച്ചില്ലെന്ന് പൊലീസുകാര്‍ പറയുന്നു.

ജനറല്‍ കംപാര്‍ട്മെന്റായതിനാല്‍ ടിക്കറ്റെടുത്ത് സാധാരണ യാത്രക്കാരും ഇടിച്ചുകയറുന്നുണ്ട്. സി.ആര്‍.പി.എഫിനു കീഴിലാണ് കേരളത്തില്‍ നിന്നുള്ള കെപി-1, കെപി 5 ബറ്റാലിയനുകളെ ബിഹാറിലേക്ക് കൊണ്ടുപോയത്. കോട്ടയത്തു നിന്നുള്ളവരാണ് കെപി-5 ബറ്റാലിയന്‍‍. കെപി-1 ല്‍ എറണാകുളം കേന്ദ്രീകരിച്ചുള്ള പൊലീസ് സേനയാണ്.

ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു ശേഷം കേരളത്തിലെ തിരഞ്ഞെടുപ്പ് ജോലികളും ചെയ്തവരാണ് വിശ്രമമില്ലാതെ ബിഹാറിലേക്ക് പോയത്. ഇവര്‍ ഏപ്രില്‍ 26 ന് തൃശൂരില്‍ നിന്നാണ് യാത്ര തിരിച്ചത്. നാല് ദിവസം പല സ്ഥലങ്ങളിലൂടെ കറങ്ങിയാണ് ഏപ്രില്‍ 30ന് ബിഹാറില്‍ ഇവരെ എത്തിച്ചത്. അന്നും ഇവര്‍ക്ക് ജനറല്‍ കംപാര്‍ട്മെന്റാണ് നല്‍കിയിരുന്നത്. തിരിച്ചുവരുമ്ബോള്‍ ക്ഷീണിതരായിരിക്കുമെന്നും സ്ലീപ്പര്‍ ക്ലാസെങ്കിലും ഒരുക്കണമെന്നും പൊലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യവും തിരഞ്ഞെടുപ്പ് കമ്മിഷനും സി.ആര്‍.പി.എഫും തള്ളിക്കളഞ്ഞതായി പൊലീസുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *