എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നു: മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി നല്‍കി കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. ബിജെപി പ്രവേശനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘെ പാ‍ട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. പത്ത് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെയൊണ് മഹാരാഷ്ട്രയില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് കോണ്‍ഗ്രസ് വീഴുന്നത്. പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് രാധാകൃഷ്ണ വിഘെ പാ‍ട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവച്ചത് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. രാധാകൃഷ്ണ വിഘെ പാട്ടീല്‍ ഔദ്യോഗികമായി ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് സൂചന.

പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും അവഗണന ഉണ്ടായത് മുതല്‍ ഞാന്‍ ഈ തീരുമാനമെടുത്തതാണ്.ലോക്സഭാ പ്രചരണത്തിനും സഹകരിച്ചിരുന്നില്ല.പാര്‍ട്ടി വിടുന്നതില്‍ ഒരു തെറ്റും കാണുന്നില്ല – എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം രാധാകൃഷ്ണ വിഘെ പാട്ടില്‍ പറഞ്ഞ വാക്കുകളാണിത്.

ഉടന്‍ നടക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ വിഘെ പാട്ടീലിനെ ദേവേന്ദ്ര ഫഡ്നാവിസ് തന്‍റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മകന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാട്ടീല്‍ കോണ്‍ഗ്രസ് വിട്ടത്. വിഘെ പാട്ടീലിന് പിന്നാലെ ഒന്‍പത് എംഎല്‍എമാരെ കൂടി ഒപ്പം കൂട്ടാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

ഇതില്‍ നാല് പേര്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. ബിജെപി നീക്കങ്ങള്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിന്‍റെ നിയമസഭയിലെ അംഗസംഖ്യ 42ല്‍ നിന്നും 32ആയി കുറയും.കോണ്‍ഗ്രസിനെക്കാള്‍ വലിയ കക്ഷിയായി സഖ്യത്തില്‍ എന്‍സിപി മാറും.തെരഞ്ഞെടുപ്പ് വരെ പ്രതിപക്ഷ നേതൃസ്ഥാനവും എന്‍സിപിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും.

മഹാരാഷ്ട്ര നിയമസഭ – നിലവിലെ അംഗസഖ്യ

ബിജെപി -128
ശിവസേന -66
കോണ്‍ഗ്രസ് -42
എന്‍സിപി-41

Leave a Reply

Your email address will not be published. Required fields are marked *