ആര്‍.ബി.ഐ.യുടെ കര്‍ശന ഇടപെടല്‍; ഭവന-വാഹന വായ്പപ്പലിശ കുറയും

 റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ.) നിര്‍ദേശപ്രകാരം ഒക്ടോബര്‍ ഒന്നു മുതല്‍ നല്കുന്ന അസ്ഥിരനിരക്കിലുള്ള വായ്പകള്‍ ഏതെങ്കിലും ബാഹ്യനിരക്കുകളുമായി ബാങ്കുകള്‍ ബന്ധിപ്പിക്കണം. ഈ നിര്‍ദേശം ഭവന-വാഹന വായ്പകളുടെയും മറ്റു വ്യക്തിഗത വായ്പകളുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകളുടെയും പലിശനിരക്കു താഴാന്‍ ഇടായാക്കും.

എസ്.ബി.ഐ, യൂണിയന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങി ഏതാനും ബാങ്കുകള്‍ ഇതിനകംതന്നെ പലിശനിരക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

റിപ്പോ നിരക്ക് സ്വീകരിക്കുന്നില്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്‌സ് ഇന്ത്യ (എഫ്.ബി.ഐ.എല്‍.) യുടെ ആറുമാസത്തെ കേന്ദ്രസര്‍ക്കാര്‍ ട്രഷറി ബില്‍ നിരക്ക്, അല്ലെങ്കില്‍ എഫ്.ബി.ഐ.എല്‍. പ്രസിദ്ധീകരിക്കുന്ന മറ്റേതെങ്കിലും അടിസ്ഥാനനിരക്ക് എന്നിവയും ബാങ്കുകള്‍ക്ക് സ്വീകരിക്കാം.

എന്നാല്‍, ഏതെങ്കിലും ഒരു മേഖലയിലെ വായ്പാനിരക്ക് നിശ്ചയിക്കാന്‍ ബാങ്കുകള്‍ വ്യത്യസ്ത അടിസ്ഥാനനിരക്കുകള്‍ സ്വീകരിക്കാന്‍ പാടില്ല.

ഇതുവരെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (എം.സി.എല്‍.ആര്‍.) പ്രകാരമാണ് ബാങ്കുകള്‍ പലിശ നിശ്ചയിച്ചിരുന്നത്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കുറച്ചാലും ഉപഭോക്താക്കള്‍ക്ക് അതു ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പാക്കാന്‍ ആര്‍.ബി.ഐ. കര്‍ശന നിര്‍ദേശം നല്കിയത്.

ഇത് കുറഞ്ഞ പലിശയ്ക്കു വായ്പലഭിക്കുന്നത് വസ്തുവ്യാപാര-വാഹനവ്യവസായ മേഖലകളില്‍ മാറ്റമുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

റിസര്‍വ് ബാങ്ക് നിരക്കുകള്‍ താഴ്ത്തുന്നതിലൂടെ ബാങ്കുകള്‍ക്ക് ലഭിച്ച ഇളവ് ഉപഭോക്താക്കളിലെത്തിക്കാന്‍ സാധിക്കുമെന്നാണ് കഴിഞ്ഞയാഴ്ച സാമ്ബത്തിക ഉത്തേജനപദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *