ഒരു തുരങ്കമെങ്കിലും തുറക്കാന്‍ പലവട്ടം കത്തുനല്‍കി, എന്നിട്ടും അനക്കമില്ല; കേന്ദ്രത്തിന് എതിരെ ജി സുധാകരന്‍

കൊച്ചി: കുതിരാന്‍ തുരങ്കം തുറക്കുന്നത് വൈകുന്നത് കാരണം രൂപപ്പെട്ട ഗതാഗത കുരുക്കില്‍ എന്‍.എച്ച്‌.എ.ഐയുടേയും കരാര്‍ കമ്ബനിയുടേയും വാഗ്ദാന ലംഘനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് മന്ത്രി ജി സുധാകരന്‍. അതിന് പകരം ചിലര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന് എതിരെ തിരിച്ചു വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സ്ഥലത്തെ എം.പിമാര്‍ ഇടപെടണമെന്നും കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയിലോ നിവേദനങ്ങളിലോ ഈ വിഷയം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

മണ്ണുത്തി വടക്കഞ്ചേരി റോഡില്‍ ദേശീയപാത അതോറിറ്റി ചെയ്യുന്ന പ്രവൃത്തി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിന് ദേശീയപാത അതോറിറ്റി തയ്യാറാകാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. നാളിതുവരെയായി കരാര്‍ കമ്ബനിക്കെതിരെ നടപടി സ്വീകരിക്കുന്നതിനും എന്‍.എച്ച്‌.എ.ഐ അധികൃതര്‍ തയ്യാറായിട്ടില്ല.

കുതിരാന്‍ ഭാഗത്ത് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി തുരങ്കങ്ങളില്‍ ഒന്നെങ്കിലും തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര ഉപരിതലഗതാഗത മന്ത്രിയ്ക്കും എന്‍.എച്ച്‌.എ.ഐ ചെയര്‍മാനും കത്ത് നല്‍കിയിട്ടുണ്ട്. 2018 സെപ്തംബര്‍ 25 ന് തൃശൂര്‍ കളക്‌ട്രേറ്റില്‍ യോഗം ചേരുകയും, കുതിരാന്‍ പ്രദേശം നേരില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അന്ന് കരാര്‍ കമ്ബനിയും എന്‍.എച്ച്‌.എ.ഐയും 2019 ജനുവരിയില്‍ കുതിരാന്‍ തുരങ്കം തുറക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അതു പാലിക്കുകയുണ്ടായില്ല.

കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണ ചുമതല എന്‍.എച്ച്‌.എ.ഐ യുടെ ആണെന്നിരിക്കെ എന്‍.എച്ച്‌.എ.ഐയുടേയും കരാര്‍ കമ്ബനിയുടേയും ഇത്തരം വാഗ്ദാനലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നതിന് പകരം സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം തിരിച്ചു വിടാനാണ് ചിലര്‍ ശ്രമിക്കുന്നത്.

പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സ്ഥലത്തെ എം.പിമാര്‍ ഇടപെടണമെന്നും കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയിലോ നിവേദനങ്ങളിലോ ഈ വിഷയം ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *