ഭരണപക്ഷവും പ്രതിപക്ഷവും രണ്ട് തട്ടില്‍

മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാപഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം സംഭാവന നല്‍കുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും രണ്ട് തട്ടില്‍. ജില്ലാപഞ്ചായത്ത് യോഗത്തില്‍ കൊവിഡ് അവലോകനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അജണ്ടയിലാണ് ഇരുവിഭാഗവും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. തുക നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ അംഗത്തിന്റെ അവകാശമാണ്. അതില്‍ കൈവെക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ഭരണപക്ഷം വിശദീകരിച്ചു. ഓരോ അംഗങ്ങള്‍ക്കും അവരുടെതായ നിലപാടുണ്ട്. അത് അനുസരിച്ച് മാത്രമേ പണം നല്‍കണോ എന്നതില്‍ തീരുമാനിക്കാന്‍ കഴിയുവെന്ന്  ഭരണപക്ഷ അംഗങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. സ്വന്തമായ രീതിയില്‍ തുക എങ്ങിനെ വിനിയോഗിക്കാന്‍ കഴിയുമെന്നാണ് തങ്ങള്‍ ചിന്തിക്കുന്നതെന്ന് ചില ഭരണപക്ഷ അംഗങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനത്തെ സഹായിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും തുക നല്‍കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും പ്രതിപക്ഷം യോഗത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ഹോണറേറിയവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറാണെന്നും ഇക്കാര്യത്തില്‍ മാറ്റങ്ങളില്ലെന്നും പ്രതിപക്ഷം യോഗത്തില്‍ അറിയിച്ചു. വിഷയത്തില്‍ അംഗങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തുക നല്‍കുന്നതില്‍ തടസമില്ലെന്ന് ജില്ലാപഞ്ചായത്ത് എ പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാപഞ്ചായത്തിന്റെ കാര്‍ഷികം, റോഡ് നിര്‍മാണം എന്നീ മേഖലകളില്‍ വിവിധ പദ്ധതികളുടെ പ്രവൃത്തി നിലച്ച സ്ഥിതിയിലാണ്. ഇത് പരിഹരിച്ച് നിര്‍മാണം പുനരാരംഭിക്കാന്‍ പ്രത്യേക അനുമതിക്കായി കലക്ടറെ സമീപിക്കാനും യോഗം തീരുമാനിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാപഞ്ചായത്ത് 7.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക വിനിയോഗിക്കാനും ജില്ലാപഞ്ചായത്തിന് മാസ്‌കും സാനിറൈസറും നിര്‍മിച്ച് വിതരണം ചെയ്യാനുമുള്ള അനുമതി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *