രാത്രികാല മത്സ്യ പരിശോധന; 50 കിലോ മത്സ്യം പിടികൂടി

വയനാട് : ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിന്നും 50 കിലോ മത്സ്യം പിടികൂടി . കല്‍പ്പറ്റ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ മത്സ്യ മൊത്തവ്യാപാര വിതരണ സ്ഥാപനങ്ങളില്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് മീന്‍ പിടിച്ചെടുത്തത് . ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും, ഫിഷറീസ് വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന . കല്‍പ്പറ്റ മാര്‍ക്കറ്റില്‍ നിന്നും ഉപയോഗയോഗ്യമല്ലാത്ത 50 കിലോ വാള മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു .

പുലര്‍ച്ചെ 2 മണിക്ക് നടത്തിയ പരിശോധനയ്ക്ക് കോഴിക്കോട് ഡെപ്യൂട്ടി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കെ.വി ഷിബു, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ്, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ കെ.എം വിനോദ് കുമാര്‍, കെ. സുജയന്‍, നിമിഷ ഭാസ്‌കര്‍ എന്നിവരും ഫിഷറീസ് ഉദ്യോഗസ്ഥരായ സന്ദീപ്. കെ. രാജു, ആഷിക്ക് ബാബു, ശ്യാം കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സിഫ്റ്റ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ അമോണിയ, ഫോര്‍മാലിന്‍ എന്നീ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.

അതേസമയം , ചെറുവത്തൂരില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ നിന്നും പത്ത് ടണ്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു . ഗുജറാത്തില്‍ നിന്നും കുന്നംകുളത്തേക്ക് കൊണ്ടു പോവുകയായിരുന്ന മത്സ്യമാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു . കാസര്‍കോട് കണ്ണൂര്‍ ദേശീയ പാതയില്‍ ചെറുവത്തൂര്‍ ആര്‍ടിഒ ചെക്ക്പോസ്റ്റില്‍ പുലര്‍ച്ചെയോടെയായിരുന്നു സംഭവം .

Leave a Reply

Your email address will not be published. Required fields are marked *