ന്യൂഡല്‍ഹി: കോവിഡിനെ തടഞ്ഞു നിര്‍ത്തുന്നതില്‍ ലോക്ഡൗണ്‍ ഫലപ്രദമായില്ലെന്നും കേന്ദ്രസര്‍ക്കാര്‍ എന്ത് ചുവടാണ് അടുത്തതായി ആസൂത്രണം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി. ഒാണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് അവസാനത്തോടെ കോവിഡ് നിയന്ത്രണ വിധേയമാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍, ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ചില്‍ ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിക്കുേമ്ബാള് 496 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഒമ്ബത് പേരാണ് മരിച്ചത്. എന്നാല്‍, ലോക്ഡൗണ്‍ നാലാം ഘട്ടത്തിലെത്തിയപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം 1.4 ലക്ഷമായി വര്‍ധിച്ചു. നാലായിരത്തിലധികം ആളുകളെ മരണം തട്ടിയെടുക്കുകയും ചെയ്തു. ലോക്ഡൗണ്‍ പരാജയപ്പെട്ടുവെന്നാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രോഗ വ്യാപനം വര്‍ധിക്കുന്നതിന് അനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന ഒരേഒരു രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ മുതല്‍ നിയന്ത്രണങ്ങള്‍ ഒാരോന്നായി ഇളവ് വരുത്തുന്നുണ്ട്.
രാജ്യം പഴയത് പോലെ പ്രവര്‍ത്തിക്കുന്നതിന് എന്ത് പദ്ധതിയാണ് കേന്ദ്രസര്‍ക്കാറിന് മുന്നോട്ട് വെക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. അന്തര്‍സംസ്ഥാന തൊഴിലാളികളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംസ്ഥാന സര്‍ക്കാറുകളെയും സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് പദ്ധതികളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഒരു ഗുണവും രാജ്യത്തിന് ഇതുവരെ ലഭിച്ചില്ല. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ ഒന്നും തന്നെ കേന്ദ്ര സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
