വൃക്ക രോഗികള്‍ക്കായി മൂന്ന് കോടി സമാഹരിക്കും

മലപ്പുറം വൃക്ക രോഗികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌നി പേഷന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന നടത്തുന്ന വിഭവ സമാഹരണം ആഗസ്റ്റ് അവസാന വാരം ഓണ പരീക്ഷക്ക് മുമ്പ് നടത്തും. മൂന്ന് കോടി രൂപയാണ് ഈ വര്‍ഷത്തെ സമാഹരണ ലക്ഷ്യം. ഇത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ്.എസ്.എ.- ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പി. സഫറുള്ളയുടെ അധ്യക്ഷതയില്‍ ഐ.ടി അറ്റ് സ്‌കൂള്‍ സമ്മേളന ഹാളില്‍ നടന്നു. കിഡ്‌നി പേഷന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍ കാംപയിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. ഹൈസ്‌കൂള്‍, പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകരുടെ യോഗങ്ങള്‍ 18 കേന്ദ്രങ്ങളിലായി നടത്തും.
ഓണ പരീക്ഷ തുടങ്ങുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ സംഭാവന ശേഖരിച്ച് അധ്യാപകരെ ഏല്‍പിക്കുകയും സ്‌കൂളില്‍ പരീക്ഷ നടക്കുന്ന സമയത്ത് ഈ സംഭാവന പ്രധാനാധ്യാപകര്‍ ഡി.ഇ.ഒ, എ.ഇ.ഒ, ഓഫീസുകളില്‍ എത്തിക്കുകയും ചെയ്യും. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളാവാന്‍ അധ്യാപകരോടും വിദ്യാര്‍ഥികളോടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷം ഈ സംരംഭത്തിലേക്ക് 2.88 കോടി രൂപയാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമാഹരിച്ചത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ വിഭവ സമാഹരണമാണ് കഴിഞ്ഞ വര്‍ഷം നടന്നത്. പ്രൈമറി സ്‌കൂളുകളില്‍ നിന്ന് എ.ഇ.ഒ.മാര്‍ മുഖേന 1.74 കോടിയും ഹൈസ്‌കൂളില്‍ നിന്ന് ഡി.ഇ.ഒ.മാര്‍ മുഖേന 82 ലക്ഷവും ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആര്‍.ഡി.ഡി. മുഖേന 17 ലക്ഷവും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അസി. ഡയറക്ടര്‍ മുഖേന 1.33 ലക്ഷവുമാണ് ലഭിച്ചത്. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്ന് 11.12 ലക്ഷം രൂപ ലഭിച്ചു.
വേങ്ങരയാണ് എറ്റവും കൂടുതല്‍ തുക സമാഹരിച്ച ഉപജില്ല. 27.22 ലക്ഷം രൂപ. തൊട്ടടുത്ത് മലപ്പുറം (17.29 ലക്ഷം രൂപ), കുറ്റിപ്പുറം (13.65 ലക്ഷം രൂപ), പരപ്പനങ്ങാടി (12.09 ലക്ഷം രൂപ), മങ്കട (11.62 ലക്ഷം രൂപ), തിരൂര്‍ (11.19 ലക്ഷം രൂപ), കൊണ്ടോട്ടി (10.69 ലക്ഷം രൂപ), താനൂര്‍ (9.63 ലക്ഷം രൂപ), അരീക്കോട് (9.22 ലക്ഷം രൂപ), മഞ്ചേരി (8.59 ലക്ഷം രൂപ), കിഴിശ്ശേരി (8.03 ലക്ഷം), വണ്ടൂര്‍ (6.88 ലക്ഷം രൂപ), പെരിന്തല്‍മണ്ണ (6.80 ലക്ഷം രൂപ), നിലമ്പൂര്‍ (6.31 ലക്ഷം രൂപ), എടപ്പാള്‍ (5.93 ലക്ഷം രൂപ), മേലാറ്റൂര്‍ (5.93 ലക്ഷം രൂപ), പൊന്നാനി (3.70 ലക്ഷം രൂപ) എന്നിങ്ങനെയാണ് ഉപജില്ലകളില്‍ നിന്ന് ലഭിച്ച സംഭാവന. വിദ്യാഭ്യാസ ജില്ലകളുടെ അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം 32.34 ലക്ഷവും തിരൂരങ്ങാടി 21.80 ലക്ഷവും തിരൂര്‍ 17.49 ലക്ഷവും വണ്ടൂര്‍ 10.63 ലക്ഷവുമാണ് സമാഹരിച്ചത്.
പ്രൈമറി സ്‌കൂളുകളില്‍ യു.പി സ്‌കൂള്‍ വിഭാഗത്തില്‍ പറപ്പൂര്‍ എ.യു.പി സ്‌കൂളാണ് (1,57,300 ലക്ഷം രൂപ) ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത്. എല്‍.പി സ്‌കൂളില്‍ കോഡൂര്‍ വലിയാട് യു.എ.എച്ച്.എം.എല്‍.പി.സ്‌കൂള്‍ 10,031 രൂപ സമാഹരിച്ച് ഒന്നാമതെത്തി. ഹൈസ്‌കൂളുകളില്‍ ചേറൂര്‍ പി.പി.ടി.എം.വൈ.ഹൈസ്‌കൂള്‍ 3,09,992 ലക്ഷം രൂപ ശേഖരിച്ച് മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 1,06,000 ലക്ഷം ശേഖരിച്ച കോട്ടുക്കര പി.പി.എം.എച്ച്.എസ്.എസാണ് മുന്നില്‍. സി.ബി.എസ്.ഇ സ്‌കൂളില്‍ പൊന്ന്യാകുര്‍ശ്ശി ഐ.എസ്.എസ് സ്‌കൂള്‍ 1,47,500 രൂപ സംഭാവന ശേഖരിച്ച് ഒന്നാമതെത്തി

Leave a Reply

Your email address will not be published. Required fields are marked *