തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴി പ്രലോഭനത്തിന്റെയും ഭീഷണിയുടെയും ഭാഗമായാണ് പുറത്തുവന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മൂന്നു ഏജന്‍സികള്‍ 32 ദിവസം സ്വപനയെ ചോദ്യം ചെയ്തു. അന്നൊന്നും ഏറ്റുപറച്ചില്‍ നടത്തിയില്ല. കുറ്റവാളിയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണെന്നും എം.എ. ബേബി പറഞ്ഞു.
ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയാണ് സര്‍ക്കാരിനെതിരെയായ മൊഴി നല്‍കിച്ചത്. സ്വപ്നയുടെ മകളെ വച്ചാണ് ഭീഷണിപ്പെടുത്തിയത്. മകള്‍ക്കെതിരേയും കൊഫേ പോസ ചുമത്തുമെന്ന് പറഞ്ഞപ്പോഴാണ് സ്വപ്ന ഭീഷണിയ്ക്ക് വഴങ്ങിയതെന്നും ബേബി ആരോപിച്ചു. തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിന് മുന്നിലെ സി പി എം മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്ബോഴായിരുന്നു ബേബിയുടെ ആരോപണം.
ഇ ഡിയുടേയും കസ്റ്റംസിന്റെയും എന്‍ ഐ എയുടെയും കസ്റ്റഡിയില്‍ വച്ച് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിലൊന്നും പുറത്തുവരാത്ത മൊഴി തിരഞ്ഞെടുപ്പ് കാലത്ത് വന്നതില്‍ ദുരൂഹതയുണ്ട്. സ്വപ്നയെ ഭീഷണിപ്പെടുത്തുകയും പ്രലോഭിക്കുകയും ചെയ്തിട്ടുണ്ട്. പിണറായി വിജയന് പെട്ടന്ന് പാരച്യൂട്ടില്‍ വന്നിറങ്ങിയ ആളല്ല. അദ്ദേഹം നിരവധി പോരാട്ടങ്ങളിലൂടെ വളര്‍ന്നു വന്ന ആളാണ്. സംഘപരിവാറിന്റെ പിന്‍പാട്ടുകാരായി കോണ്‍ഗ്രസ് മാറുന്നതായും ബേബി കുറ്റപ്പെടുത്തി.
