സി കെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപി വയനാട് ജില്ലാഘടകത്തിന് എതിര്‍പ്പ്; മുന്നണി മര്യാദകള്‍ പാലിക്കാതെയാണ് ജാനു പുറത്തുപോയതെന്ന് വിമര്‍ശനം

കല്‍പ്പറ്റ: വയനാട്ടില്‍ ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സി.കെ.ജാനു സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപി ജില്ലാ കമ്മിറ്റിക്ക് പ്രതിഷേധം. മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ ജാനുവിന് ഇക്കുറി സീറ്റു നല്‍കരുതെന്ന് ബിജെപി വയനാട് ജില്ലാ ഘടകം ആവശ്യപ്പെട്ടു. ജാനുവിന്റെ പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നത് അറിയില്ലെന്നും ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു.

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഹിതപരിശോധനയിലൂടെ കണ്ടെത്തുകയും സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എന്‍.ഡി.എ പ്രവേശനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് സി.കെ ജാനു പറഞ്ഞു. അവരുമായാണ് ചര്‍ച്ച നടത്തിയത്. അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്നും ജാനു പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വച്ചാണ് സി.കെ. ജാനു എന്‍.ഡി.എയിലേക്ക് തിരിച്ചെത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്. നേരത്തെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന സി. കെ. ജാനു 27920 വോട്ടുകള്‍ നേടിയിരുന്നു. സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടിക്ക് ആറ് സീറ്റുകള്‍ വരെ എന്‍.ഡിഎ നല്കിയേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *