നായയ്ക്കു വേണ്ടി സ്റ്റേഡിയം ഒഴിപ്പിച്ച ദമ്പതികളുടെ സ്ഥലം മാറ്റത്തിന് എതിരെ മേനക ഗാന്ധി

ന്യൂഡല്‍ഹി: വളര്‍ത്തു നായയെ നടക്കാന്‍ സര്‍ക്കാര്‍ സ്‌റ്റേഡിയം ഒഴിപ്പിച്ച സംഭവത്തില്‍ ഐഎഎസ് ദമ്പതികളെ കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റിയതിനു പിന്നാലെ പ്രതികരണവുമായി ബിജെപി എംപിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മേനക ഗാന്ധി. ദമ്പതികളുടെ സ്ഥലംമാറ്റം ഡല്‍ഹിക്ക് നഷ്ടമാണെന്ന് മനേക ഗാന്ധി വ്യക്തമാക്കി.
ആര്‍ക്കും ആരേയും സ്ഥലം മാറ്റാന്‍ കഴിയില്ല. ഉത്തരവ് മൂലം ഡല്‍ഹിക്ക് വലിയ നഷ്ടമുണ്ടാകും. കേന്ദ്രത്തിന്റെ നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയാണെന്നും മേനക ഗാന്ധി ചൂണ്ടിക്കാട്ടി.
മാത്രമല്ല ലഡാക്കും അരുണാചലും ആളുകള്‍ സന്തോഷത്തോടെ പോകുന്ന സ്ഥലങ്ങളാണെന്നും അവര്‍ പറഞ്ഞു. ഡല്‍ഹി റവന്യൂ സെക്രട്ടറി സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്കും അദ്ദേഹത്തിന്റെ ഭാര്യയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുമായ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കുമാണ് സ്ഥലം മാറ്റിയത്. എന്തുകൊണ്ടാണ് ഈ സ്ഥലങ്ങളെ ശിക്ഷാ പോസ്റ്റിംഗുകളായി കണക്കാക്കുന്നതെന്നും മേനക ഗാന്ധി ചോദിച്ചു. ഇവിടങ്ങളിലും നല്ല ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്നും എംപി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്രയുടെ ട്വീറ്റിനെക്കുറിച്ചും മാധ്യമപ്രവര്‍ത്താകര്‍ ചോദ്യമുന്നയിച്ചു. തെറ്റായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം അച്ചടക്കത്തിനുള്ള പോംവഴി മാത്രമല്ലെന്നും മേനക ഗാന്ധി വ്യക്തമാക്കി. ‘ഐഎഎസ് ദമ്പതികളായ സഞ്ജീവ് ഖിര്‍വാറിനെയും റിങ്കു ദുഗ്ഗയെയും എനിക്ക് നന്നായി അറിയാം. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റാണ്. അവര്‍ കഴിവുള്ളവരും സത്യസന്ധരായ ഉദ്യോഗസ്ഥന്മാരുമാണ്. ഖിര്‍വാര്‍ പരിസ്ഥിതി വകുപ്പ് സെക്രട്ടറി ആയിരുന്നപ്പോള്‍ ഡല്‍ഹിക്ക് നേട്ടമുണ്ടായെന്നും മേനകഗാന്ധി വ്യക്തമാക്കി.
ഐഎഎസ് ദമ്പതികളായ സഞ്ജീവ് ഖിര്‍വാറും റിങ്കു ദുഗ്ഗയും ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിനുള്ളിലെ ട്രാക്കില്‍ തങ്ങളുടെ നായയുമായി ഉലാത്തുന്ന ചിത്രങ്ങളാണ് വിവാദമായത്. ഐഎഎസ് ദമ്പതികള്‍ക്ക് വളര്‍ത്തു നായയ്‌ക്കൊപ്പം നടക്കാന്‍ ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയം ഒഴിപ്പിക്കുന്നത് പതിവാക്കിയെന്ന റിപ്പോര്‍ട്ട് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഐഎഎസ് ദമ്പതികള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
ഇല്‍തിനെത്തുടര്‍ന്ന് ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും അടിയന്തര പ്രാബല്യത്തോടെ സ്ഥലം മാറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *