അറസ്റ്റ് മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന; പി.സി ജോർജ്

വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പനിയായതിനാല്‍ ഇന്ന് ശബ്ദസാമ്പിള്‍ എടുക്കാനായില്ല. ഒരു ദിവസം കൂടി അതിനായി വരണമെന്ന് പൊലീസ് അറിയിച്ചു. പകപോക്കലാണ് നിലവില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്നും പി.സി.ജോർജ് പ്രതികരിച്ചു.

രാവിലെ അഭിഭാഷകര്‍ക്കൊപ്പമാണ് ചോദ്യം ചെയ്യലിന് പി.സി.ജോര്‍ജ് എത്തിയത്. പനിയാണെന്നും പക്ഷേ ഹാജരായില്ലെങ്കില്‍ ചോദ്യം ചെയ്യലില്‍ നിന്നുള്ള ഒളിച്ചോടലായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാലാണ് എത്തിയതെന്നും പിസിയുടെ പ്രതികരണം. ഫോര്‍ട്ട് എസിയുടെ നേതൃത്വത്തില്‍ 11.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഒന്നര മണിക്കൂര്‍ നീണ്ടു. പി.സി.ജോര്‍ജിന് പനിയായതിനാല്‍ ഇന്ന് ശബ്ദസാമ്പിള്‍ എടുക്കാനായില്ല. ഒരു ദിവസം കൂടി അതിനായി വരണമെന്ന് പൊലീസ് അറിയിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോ, ആകാശവാണി എന്നിവിടങ്ങളില്‍ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതേസമയം പി.സി.ജോര്‍ജിന്റെ വിവാദ പ്രസംഗത്തിന് പിന്നില്‍ ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഫോര്‍ട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുങ്കിലും ജോര്‍ജ് ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാന്‍ കഴിയില്ലെന്ന് മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും നോട്ടീസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *