മിന്നല്‍ പരിശോധനയുമായി സജി ചെറിയാന്‍; എതിരേറ്റത് ഒഴിഞ്ഞ കസേരകള്‍

തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റില്‍ മിന്നല്‍ പരിശോധന നടത്തിയ മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാനെ എതിരേറ്റത് ഒഴിഞ്ഞ് കിടക്കുന്ന കസേരകള്‍.

ഇന്ന് (ബുധനാഴ്ച) രാവിലെ പത്തരയോടെ ആണ് വികാസ് ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസില്‍ മന്ത്രി സജി ചെറിയാന്‍ മിന്നല്‍ പരിശോധന നടത്തിയത്.

എന്നാല്‍ മന്ത്രി സജി ചെറിയാന്‍ എത്തുമ്ബോള്‍ ഓഫീസില്‍ പതിനേഴ് ജീവനക്കാര്‍ എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് സജി ചെറിയാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ ചേര്‍ത്തു. പിന്നാലെ ഓഫീസ് സമയത്തിന് ശേഷവും സീറ്റില്‍ ഇല്ലാതിരുന്ന ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

ഒരു കാരണവശാലും അച്ചടക്കം ഇല്ലായ്മ വെച്ചു പൊറുപ്പിക്കില്ല എന്ന് സജി ചെറിയാന്‍ താക്കീത് നല്‍കി. എല്‍ ഡി എഫിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന് ജീവനക്കാരിലുള്ള വിശ്വാസ്യത മുതലാക്കി അലംഭാവം കാണിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും മന്ത്രി സജി ചെറിയാന്‍ മുന്നറിയിപ്പ് നല്‍കി.

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാക്കണം എന്ന് സജി ചെറിയാന്‍ നിര്‍ദേശിച്ചു. അപകട ഇന്‍ഷൂറന്‍സ് സംബന്ധിച്ച ഫയലുകള്‍ അതീവ പ്രാധാന്യത്തോടെ തീര്‍പ്പാക്കണം എന്നും മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു. വരും ദിവസങ്ങളില്‍ വകുപ്പിന് കീഴിലുള്ള മറ്റ് ഓഫീസുകളിലും പരിശോധന കര്‍ക്കശമാക്കും എന്നും മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ 3 മാസം കൊണ്ടു തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതിയാണ് നടപ്പാക്കുന്നത്. ജൂണ്‍ 15 നു മുന്‍പ് ആരംഭിച്ചു സെപ്റ്റംബര്‍ 10 ന് അകം പൂര്‍ത്തിയാക്കുന്ന തരത്തില്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്താനാണ് ഓരോ വകുപ്പിനോടും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്.

നേരത്തെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019 ലും 3 മാസത്തെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തിയിരുന്നു. അന്ന് 1.98 ലക്ഷം ഫയലുകള്‍ കെട്ടിക്കിടന്നിരുന്നു. ഇതില്‍ 68,000 എണ്ണം തീര്‍പ്പാക്കി. 1.3 ലക്ഷം ഫയലുകളാണ് ശേഷിച്ചിരുന്നത്. ഇപ്പോള്‍ 3 ലക്ഷത്തിലേറെ ഫയലുകള്‍ കെട്ടിക്കിടപ്പുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *