വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതിനെതിരെ ആരിഫ് എം.പിയുടെ അടിയന്തിര പ്രമേയ നോട്ടീസ്

ന്യൂഡല്‍ഹി: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം ഊരി പരിശോധിച്ചത് സഭാ നടപടികള്‍ നിര്‍ത്തി വെച്ച്‌ അടിയന്തിരമായി ചര്‍ച്ച ചെയ്യാന്‍ സി.പി.എം എം.പി എ.എം ആരിഫ് ലോക്സഭയില്‍ നോട്ടീസ് നല്‍കി.

സി.പി.എം എം.പി എ.എം ആരിഫ് ലോക്സഭയില്‍ നോട്ടീസ് നല്‍കി.

പരിശോധന നടത്തിയ നീറ്റ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവും ആരിഫിന്റെ അടിയന്തര പ്രമേയ നോട്ടീസിലുണ്ട്. നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം ഊരി പരിശോധിച്ച സംഭവവുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എം.പിയും അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

അടിവസ്ത്രം ഊരി പരിശോധിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും വിദ്യാര്‍ഥികളെ കുറ്റവാളികളെ പോലെ കാണുന്ന രീതി അസ്വീകാര്യമാണെന്നും എം.പി അടിയന്തര പ്രമേയ നോട്ടീസില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് നേരെയുള്ള ഇത്തരം അക്രമണങ്ങളെ ചെറുക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനും പരീക്ഷ നടത്തിപ്പ് ഏജന്‍സിക്കുമുണ്ട്.

വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണ്ണയിക്കുന്ന നീറ്റ് പോലെയുള്ള പരീക്ഷ നടത്തിപ്പിന് വേണ്ടത്ര രീതിയില്‍ നല്ല പെരുമാറ്റം അധികൃതരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകാന്‍ അനിവാമായ സെന്‍സിറ്റൈസേഷന്‍ നടപടികള്‍ ആവശ്യമാണ്. പരീക്ഷാ ഗൈഡ്ലൈന്‍സ് ലംഘിച്ചവര്‍ക്ക് നേരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും എം.പി ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

വനിതാ വിദ്യാര്‍ഥികളെ ശരീര പരിശോധനക്കിടയില്‍ അടിവസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിച്ച നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നടപടി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരന്‍ എം. പിയും ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയില്‍ ലോഹ കൊളുത്ത് ഉള്ളതിനാല്‍ അടിവസ്ത്രങ്ങള്‍ ഊരി മാറ്റിച്ചതിന് ശേഷമാണ് പെണ്‍കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *