തിരുവനന്തപുരം: മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ കേരളവും അതിജാഗ്രതാ നടപടികളിലേക്ക്.
രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. നിലവില്‍ രാജ്യത്തുള്ള നാല് മങ്കിപോക്‌സ് കേസുകളില്‍ മൂന്നും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നത്. കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാജ്യത്തെ നാലാമത്തെ മങ്കിപോക്‌സ് കേസായി ദല്‍ഹിയിലും രോഗം സ്ഥിരീകരിച്ചിരുന്നു.
കേരളത്തില്‍ രോഗം സ്ഥിരീകരിച്ച വിമാനയാത്രക്കാരുടെ ഇടപഴകല്‍ കൂടുതലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നേരത്തെ തന്നെ നല്‍കിയിട്ടുണ്ടായിരുന്നു. പ്രത്യേക ജാഗ്രത നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാന്‍ഡേഡ് ഓപറേറ്റിങ് പ്രൊസീജിയര്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ഐസൊലേഷന്‍, ചികിത്സ, സാംപിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ച് ഉള്ളതാണ് സ്റ്റാന്‍ഡേഡ് ഓപറേറ്റിങ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ് ഒ പി പിന്തുടരണം എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ആദ്യ പോസിറ്റിവ് കേസില്‍ നിന്നുള്ള സാംപിള്‍ പരിശോധനയില്‍ മങ്കിപോക്‌സിന്റെ പശ്ചിമ ആഫ്രിക്കന്‍ വൈറസ് വകഭേദം എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് താരതമ്യേന വ്യാപന ശേഷി കുറവുള്ളതും മരണനിരക്ക് കുറവുള്ളതുമാണ് എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
അതിനിടെ ചിക്കന്‍പോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെയെല്ലാം നിരീക്ഷിച്ച് മങ്കിപോസ്‌ക് അല്ലെന്ന് ഉറപ്പു വരുത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. സമൂഹത്തില്‍ മറ്റൊര്‍ക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ സമാനലക്ഷണമുള്ള സാമ്ബിളുകള്‍ റാണ്‍ഡമായി പരിശോധിക്കും എന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കും.
