ഡൽഹിയിൽ വൻ സംഘർഷം, രാഹുൽ ഗാന്ധി അറസ്റ്റിൽ

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവന് മുന്നിൽ കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് ചൗക്കിൽ നടന്ന പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. മാർച്ച് തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധി അടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് അറസ്റ്റ്.

നേരത്തെ എംപിമാരടക്കമുള്ള നേതാക്കളെ കസ്റ്റഡിയിൽ എടുത്തിരുന്നു. രാഷ്ട്രപതിഭവന് മുന്നിലെ ബാരിക്കേഡ് മറികടന്നെത്തിയ നേതാക്കളെ പൊലീസ് തടയുകയായിരുന്നു. പ്രതിഷേധക്കാരും പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തുടർന്ന് ബലംപ്രയോഗിച്ചാണ് എംപിമാരെ കസ്റ്റിഡിയിൽ എടുത്തത്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു.

നാഷണൽ ഹെറാൾഡ് കേസിൽ രണ്ടാം തവണയാണ് സോണിയഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. അഡീഷനൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. സോണിയയെ ഇ ഡി വേട്ടയാടുകയാണെന്ന് ആരോപിച്ച രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. കേരളത്തിൽ പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു.

കോട്ടയത്ത് ജനശതാബ്ദി എക്‌സ്പ്രസും കണ്ണൂരിൽ ഇന്റർസിറ്റി എക്‌സ്പ്രസുമാണ് പ്രതിഷേധക്കാർ തടഞ്ഞത്. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. പാലക്കാട് ട്രെയിനിന് മുകളിൽ കയറിയായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്. കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തിരുന്നെങ്കിലും ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് രണ്ട് മണിക്കുർ ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയായിരുന്നു. തുടർന്ന് ഇന്ന് ഹാജരാകാൻ നിർദ്ദേശം നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *