പ്ലസ് വണ്‍ അലോട്ട്മെന്റ് : സെര്‍വര്‍ തകരാര്‍ പരിഹരിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ ട്രയല്‍ പോര്‍ട്ടലിന്റെ 4 സെര്‍വറുകളിലും ഒരേസമയം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പ്രവേശിച്ചതിനാലാണ് സെര്‍വര്‍ തകരാറിലായതെന്ന് മന്ത്രി വി ശിവന്‍കുട്ടി.

അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കുന്നതിനായി ഒരുക്കിയിയിരുന്ന സംവിധാനം വീണ്ടും പ്രവര്‍ത്തന സജ്ജമായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന ഡാറ്റാ സെന്റര്‍, ഐ.റ്റി.മിഷന്‍, എന്‍.ഐ.സി അധികൃതര്‍ എന്നിവര്‍ കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി പ്രശ്‌നം പരിഹരിച്ചതായും മന്ത്രി അറിയിച്ചു.

ജൂലൈ 30 രാവിലെ 11.50 മണി വരെ 1,76, 076 പേര്‍ റിസള്‍ട്ട് പരിശോധിക്കുകയും അതില്‍ 47,395 പേര്‍ അപേക്ഷയില്‍ തിരുത്തലുകള്‍ അല്ലെങ്കില്‍ ഓപ്ഷനുകള്‍ കൂട്ടിചേര്‍ക്കുകയുമുണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അപേക്ഷാ സമര്‍പ്പണ നടപടികള്‍ സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പ്രവേശന നടപടികള്‍ സുഗമമായി നടക്കും. മുന്‍വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടക്കും. അര്‍ഹതയുള്ള എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാണെന്നും മന്ത്രി അറിയിച്ചു.

ആദ്യ അലോട്ട്‌മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22ന് തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. സെപ്തംബര്‍ 30 ഓടുകൂടി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം കഴിഞ്ഞ 18ല്‍ നിന്ന് 25 വരെ നീട്ടിയിരുന്നു. ഇന്ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും ഓപ്ഷനുകള്‍ പുനക്രമീകരിക്കാനും കൂട്ടിച്ചേര്‍ക്കാനും അവസരം നല്‍കും. ഇതുകൂടി പരിഗണിച്ചാവും ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിനും അവസാന അലോട്ട്‌മെന്റ് ഓഗസ്റ്റ് 17നും അവസാനിക്കും, കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് ഒന്ന് മുതല്‍ സ്‌കൂളുകളില്‍ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ഒന്‍പതിന് പ്രസിദ്ധീകരിക്കും, അന്ന് തന്നെ പ്രവേശനവും തുടങ്ങും. അതിനിടെ വിവിധ ജില്ലകളില്‍ സീറ്റ് കൂട്ടി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മൂന്ന് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും പ്ലസ് വണ്‍ സീറ്റ് വര്‍ധന അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളിലാണ് 30 ശതമാനം സീറ്റ് വര്‍ധനയും ഇതേ ജില്ലകളിലെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റും വര്‍ധിപ്പിച്ചു. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലാണ് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. ഇതിനുപുറമെ കഴിഞ്ഞ വര്‍ഷം താത്ക്കാലികമായി അനുവദിച്ച 79 ഉള്‍പ്പെടെ 81 ബാച്ചുകള്‍ ഈ വര്‍ഷവും തുടരാനും സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *