പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ എല്ലാ ഓഫിസുകളും ഇന്ന് പൂട്ടി സീല്‍വയ്ക്കും;കേന്ദ്ര നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ഉത്തരവിട്ട് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പിന്നാലെ കര്‍ശനനടപടികള്‍ക്ക് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

നേതാക്കളുടെയും സംഘടനയുടേയും എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് സര്‍ക്കാര്‍ ഉത്തരവ്. ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി സീല്‍ ചെയ്യും. കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുമാണ് നടപടികള്‍ക്കുള്ള അധികാരം നല്‍കിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വിശദമായ ഉത്തരവ് പോലീസ് മേധാവി ഇന്നു തന്നെ പുറത്തിറക്കും.

കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്ബി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ഉടന്‍ പൂട്ടുന്നത്. 2006ല്‍ കേരളത്തിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് രൂപം കൊണ്ടത്. കേരളം തന്നെയായിരുന്നു പിഎഫ്‌ഐയുടെ ശക്തികേന്ദ്രവും കേരളമായിരുന്നു. ഇന്നലെയാണ് പിഎഫ്‌ഐ നിരോധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്ബസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസെഷന്‍, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം.

Leave a Reply

Your email address will not be published. Required fields are marked *