ഗര്‍ഭം തുടരുന്നതില്‍ അന്തിമതീരുമാനം സ്ത്രീയുടേത്: ബോംബെ ഹൈക്കോടതി

മുംബൈ: ഗര്‍ഭം തുടരണമോയെന്നതില്‍ തീരുമാനത്തിനുള്ള പൂര്‍ണാവകാശം സ്ത്രീയുടേതുമാത്രമാണെന്നു ബോംബെ ഹൈക്കോടതി.

ഗര്‍ഭസ്ഥശിശുവിന് അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി വിവാഹിത നല്‍കിയ അപേക്ഷയിലാണ് ജസ്റ്റീസ് ഗൗതം പട്ടേലും ജസ്റ്റീസ് എസ്.ജി. ദിഗെയും അടങ്ങുന്ന ബെഞ്ചിന്‍റെ അനുകൂല വിധി.

32 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുവദിക്കുകയും ചെയ്തു. ശിശുവിന് ഗുരുതരപ്രശ്നങ്ങളുണ്ടെങ്കിലും ഗര്‍ഭകാലം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കരുതെന്ന മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശം കോടതി നിരാകരിച്ചു.

കുട്ടിക്ക് ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് സോണോഗ്രാഫിയില്‍ വ്യക്തമാണെന്നു ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. ഗര്‍ഭസ്ഥശിശുവിന്‍റെ അവസ്ഥ കണക്കിലെടുക്കുന്പോള്‍ ഗര്‍ഭകാലാവധി പരിഗണിക്കേണ്ടതില്ലെന്നും അന്തിമതീരുമാനം മെഡിക്കല്‍ ബോര്‍ഡിനല്ല, മറിച്ച്‌ യുവതിക്കാണെന്നും കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *