എഡിജിപി എം. ആർ അജിത് കുമാറിന്റെ ശബരിമല വിവാദ ട്രാക്ടർ യാത്രയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

നടപടി ദൗർഭാഗ്യകരമാണെന്ന് വിലയിരുത്തിയ കോടതി ജില്ലാ പോലീസ് മേധാവിയിൽ നിന്നും ദേവസ്വം ബോർഡിൽ നിന്നും വിശദീകരണം തേടി.

സന്നിധാനത്തേക്ക് ചരക്ക് കൊണ്ടുപോകുന്ന ട്രാക്ടറുകളിൽ യാത്ര ചെയ്യാൻ പാടില്ലെന്ന് 2021ൽ തന്നെ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ഇതിന് വിരുദ്ധമായാണ് എഡിജിപിയുടെ ട്രാക്‌ടർ യാത്ര. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ ഫോട്ടോ സഹിതമുള്ള റിപ്പോർട്ട് പരിശോധിച്ച കോടതി മനപ്പൂർവമാണ് എം. ആർ അജിത് കുമാറിന്റെ നടപടിയെന്ന് വിമർശിച്ചു.

പത്തനംതിട്ട പോലീസ് മേധാവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വാമി അയ്യപ്പൻ റോഡ് വഴി ആരും നിയമവിരുദ്ധ യാത്ര ചെയ്യരുതെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവി എഡിജിപിയോട് വിശദീകരണം തേടിയതായി സർക്കാർ അറിയിച്ചു. ഹർജി അടുത്ത തിങ്കളാഴ്ച‌ വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *